യുക്രെയ്നിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിനായി വ്യോമസേനാ വിമാനങ്ങളും. യുക്രെയ്നിലെ ഇന്ത്യക്കാരില്‍ 60 ശതമാനം പേരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യസെക്രട്ടറി ഹര്‍ഷ്‍വര്‍ധന്‍ ശൃംഗ്‍ല അറിയിച്ചു. 12000 ഇന്ത്യക്കാര്‍ ഇതുവരെ യുക്രെയ്ന്‍ വിട്ടു. വ്യോമസേനാ വിമാനങ്ങള്‍ നാളെ മുതല്‍ രക്ഷൗദൗത്യത്തില്‍ പങ്കെടുക്കും. സി 17 വിമാനം നാളെ റുമാനിയയിലേക്ക് പുറപ്പെടും. 26 വിമാനസര്‍വീസുകള്‍ ക്രമീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മോസ്കോയിലെ ഇന്ത്യന്‍ എംബസി ടീം യുക്രെയ്ന്‍ അതിര്‍ത്തിയില്‍ എത്തി. ഹാര്‍കീവിനടുത്തുള്ള റഷ്യ അതിര്‍ത്തിയിലാണ് സംഘമെത്തിയത്. ഹാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ ഒഴിപ്പിക്കുന്നതിന് പ്രഥമപരിഗണന നൽകുന്നത്. യുക്രെയ്ന്റെ അയല്‍രാജ്യങ്ങളിലേക്കും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കും. ഹര്‍കീവില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും. നവീന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ യുക്രെയ്ന്‍ അധികൃതരുടെ സഹായം തേടിയെന്നും വിദേശകാര്യസെക്രട്ടറി അറിയിച്ചു.