യുക്രെയ്നില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ബുക്കോവിനയില്‍ നിന്ന് വിദ്യാര്‍ഥികളുമായി എംബസിയുടെ ബസ് പുറപ്പെട്ടു. ആദ്യ ബസിലുള്ളത് അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ഇവരെ റുമാനിയോ വഴി ഇന്ത്യയിലെത്തിക്കാനാണ് നീക്കം. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയെന്ന് നേരത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൻ വ്യക്തമാക്കിയിരുന്നു‍. 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി. ഇവരെ നാളെ ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കാനാണ് ശ്രമം. നാലുരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചു. എംബസിയെ ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിലത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

 

എയര്‍ ഇന്ത്യ വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ റുമാനിയയിലേയ്ക്ക് പുറപ്പെടും. അതിര്‍ത്തിമേഖലകളില്‍ ക്യാംപ് ഒാഫീസുകള്‍ തുടങ്ങി. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ സംഘം യുക്രെയ്നിന്‍റെ അയല്‍രാജ്യങ്ങളിലെത്തി. നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ റജിസ്ട്രേഷന്‍ ആരംഭിച്ചു. യുക്രെയ്നില്‍ നിന്ന് റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചശേഷം ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ എന്നീ അയല്‍രാജ്യങ്ങള്‍ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നീക്കം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഈ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ സംഭാഷണത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായുള്ള ഉറപ്പ് നേടിയിട്ടുണ്ട്. 

 

എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ നാളെ പുലര്‍ച്ചെ റുമാനിയയുടെ തലസ്ഥാനമായ ബുക്റെസ്റ്റിലേയ്ക്ക് പുറപ്പെടും. റോഡ് മാര്‍ഗം അതിര്‍ത്തിയിലെത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള റജിസ്ട്രേഷന്‍ ഹംഗറിലിയിലെ ഇന്ത്യന്‍ എംബസി തുടങ്ങി. പോളണ്ടിലെ ഇന്ത്യന്‍ എംബസി അതിര്‍ത്തിമേഖലയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേയ്ക്ക് തിരിക്കാന്‍ ഒാഫിസുമായി ബന്ധപ്പെടണം. ഇതിനായി നമ്പറും ഇ മെയില്‍ വിലാസവും പ്രസിദ്ധീകരിച്ചു. അതിര്‍ത്തികളില്‍ ക്യാംപ് ഒാഫീസുകളും ഫെസിലിറ്റേഷന്‍ സെന്‍ററും സജ്ജമാക്കിവരികയാണ്. രക്ഷാദൗത്യത്തിന് വ്യോമസേനയുടെ സേവനം ലഭ്യമാക്കാന്‍ വിദേശകാര്യമന്ത്രാലയം പ്രതിരോധമന്ത്രാലയവുമായി ചര്‍ച്ച നടത്തുന്നുണ്ട്. വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി അതിര്‍ത്തിയിലെത്തിക്കുക എന്നതാണ് നിലവിലെ പ്രധാനവെല്ലുവിളി. 20,000ല്‍ അധികം പേരാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ റജിസ്റ്റര്‍ െചയ്തിരുന്നത്. 4,000 പേര്‍ മടങ്ങിയെത്തിയിരുന്നു.