കോവിഡിന്റെ അതിതീവ്ര വ്യാപനം നടക്കുന്ന ചെന്നൈയില്‍ നാളെ രാവിലെ മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ അടച്ചിടലില്‍, നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടന്നതിനൊപ്പം വാഹനങ്ങള്‍ കണ്ടുകെട്ടും. പ്രധാന ജംഗ്ഷനുകളില്‍ അടക്കം നഗരപരിധിയില്‍ 400 ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ചീഫ് സെക്രട്ടറി പൊലീസിനു നിര്‍ദേശം. അതിനിടെ സംസ്ഥാനന്തര യാത്രയ്ക്കുള്ള പാസുകള്‍ റദ്ദാക്കിയതോടെ നിരവധി മലയാളികള്‍ ചെന്നൈയില്‍ കുടുങ്ങി
പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണില്‍ ഒരിളവും ആര്‍ക്കും നല്‍കേണ്ടെന്നാണ് ചീഫ് സെക്രട്ടറി നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചെന്നൈ നഗരം , ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ കാഞ്ചിപുരം ജില്ലകളില്‍ ജനജീവിതം പൂര്‍ണമായിട്ടും സ്തംഭിപ്പിക്കും. അവശ്യസര്‍വീസകള്‍ മാത്രമേ അനുവദിക്കൂ. പുറത്തിങ്ങണമെങ്കില്‍ പാസ് വേണം. ഓട്ടോകളോ ടാക്സികളോ ഉണ്ടാവില്ല. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടികൂടി ക്വാന്റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റും. ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ആരോഗ്യസേവനങ്ങളുടെ ഭാഗയമായുള്ള വാഹനങ്ങള്,പാല്‍, ആംബുലന്‍സ്,ശവസംസ്കാര ചടങ്ങുകള്‍ക്കായുള്ള വാഹനങ്ങള്‍ എന്നിവ ഒഴികെ ഒന്നും അനുവദിക്കില്ല.അതിനിടെ ലോക്ക് ഡൗണ്‍ സമയത്ത് അന്തര്‍സംസ്ഥാന യാത്രയ്ക്കു നല്‍കിയ പാസുകള്‍ റദ്ദാക്കിതുടങ്ങി. ഇതോടെ നിരവധി മലയാളികളുടെ നാട്ടിലേക്കുള്ള മടക്കം തടസപെട്ടു.
കോവിഡ് രോഗികളുമായി സമ്പര്‍ക്കുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടിന് ചുറ്റും ജിയോ ഫെന്‍സിങും സ്ഥാപിക്കുന്നുണ്ട്. ഇന്‍സ്പെക്ടര്‍ മരിച്ചതിനു പിന്നാലെ തമിഴ്നാട് പൊലീസ് ആസ്ഥാനത്ത് കോവിഡ് കണ്‍ട്രോള്‍ സെന്ററ്‍ തുടങ്ങി. രോഗബാധിതരാവുന്ന പൊലീസുകാര്‍ക്ക് ചികില്‍സ ഉറപ്പാക്കാനാണിത്.
.മുന്‍ നിയന്ത്രണങ്ങളെല്ലാം ഭാഗികമായിരുന്ന നഗരത്തില്‍ പുതിയ ലോക്ക് ഡൗണ്‍ എത്രമാത്രം നടപ്പാക്കാനാവുമെന്നതാണ് പ്രധാനം.