ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന് ഇത്തവണ ജയിച്ചേ തീരു. അഭിമാന മണ്ഡലമായിരുന്ന ചെന്നൈ സെന്‍ട്രല്‍ 2014ലാണ്് ആദ്യമായി ഡിഎംകെയെ കൈവിട്ടത്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സ്റ്റാലിന്‍ തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാകുന്ന രാഷ്ട്രീയ സാഹചര്യംകൂടി ഉണ്ടാകുമെന്ന് ദയാനിധി മാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ഡിഎംകെയുടെ ഉരുക്കുകോട്ടയെന്നറിയപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍. 2014ല്‍ കാലിടറിയെങ്കിലും 2016ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ലോക്സഭാ മണ്ഡലത്തിലെ ആകെയുള്ള ആറ് നിയമസഭാ സീറ്റിലും ഡിഎംകെ വിജയക്കൊടി പാറിച്ചു. മുരശൊലി മാരന്‍ തുടര്‍ച്ചയായി ജയിച്ചിരുന്ന മണ്ഡലത്തില്‍ 2004 ലും 2009ലും മകന്‍ ദയാനിധി മാരന്‍ വിജയം ആവര്‍ത്തിച്ചു. 

ദയാനിധി മാരനെതിരായ ടെലിഫോണ്‍ എക്സ്ചേഞ്ച് കേസുകളടക്കം ഉയര്‍ത്തിക്കാട്ടി മറുപക്ഷം മണ്ഡലം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. പിഎംകെയുടെ സാംപോളാണ് അണ്ണാഡിഎംകെ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി. നടന്‍ നാസറിന്‍റെ ഭാര്യയും സാമൂഹ്യപ്രവര്‍ത്തകയുമായ കമീല നാസറിനെയാണ് മക്കള്‍ നീതി മയ്യം രംഗത്തിറക്കിയിരിക്കുന്നത്.