mig-21-vs-f-16

പാക് പോർവിമാനത്തെ വെടിവെച്ചിട്ടെന്ന് ഇന്ത്യ പറഞ്ഞപ്പോൾ മുതലാണ് മിഗ്-21 വാർത്തകളിൽ നിറഞ്ഞത്. ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിൽ നട‍ത്തിയ മിന്നലാക്രമണത്തെ പ്രതിരോധിക്കാൻ പാക്കിസ്ഥാൻ ആദ്യം പറത്തിയതും പിന്നെ തിരിച്ചിറക്കിയും എഫ്–16  ആയിരുന്നു. എന്താണ് മിഗ്-21 ഉം എഫ്–16 നും? രണ്ടും പോർവിമാനങ്ങളാണെങ്കിലും ഇവ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. 

ഇന്ത്യയുടെ മിഗ്-21

ഏറ്റവും കൂടുതൽ നിർമിച്ച സൂപ്പർ സോണിക് ജെറ്റ് വിമാനമാണിത്. ഹ്രസ്വദൂര പരിധിയിൽ ഉപയോഗിക്കുന്നു. ഭാരം കുറഞ്ഞ ഈ പോർവിമാനത്തിന് അതിവേഗം ഉയരത്തിലേക്ക് പറക്കാനാകും. മണിക്കൂറില്‍ 2,230 ആണ് വേഗത. നാല് R-60 കോമ്പാറ്റ് മിസൈലുകളെ മിഗ്-21 ന് വഹിക്കാനാകും. 

മിഗ് 21 വിമാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യയിൽ നിന്നാണ് ഈ പോർവിമാനങ്ങൾ ഇന്ത്യ വാങ്ങിയത്. 

1964-ൽ ഇന്ത്യൻ ഇവ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. 170 പൈലറ്റുമാരും 40 സാധാരണക്കാരും ഇതുവരെ മിഗ് 21 അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2013 ൽ മിഗ് പോർവിമാനങ്ങൾ വാങ്ങിയതിൻറെ 50-ാം വാര്‍ഷികം രാജ്യം ആഘോഷിച്ചിരുന്നു. 

പാക്കിസ്ഥാൻറെ എഫ്-16

ഒറ്റ എൻജി സൂപ്പർ സോണിക് മൾട്ടി റോൾ പോർവിമാനമാണ് എഫ്-16.  പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള ഈ പോർവിമാനം 1986-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്താണ് പാക് വ്യോമസേനയുടെ ഭാഗമായത്. ലേസർ ഗൈഡഡ് ബോംബുകൾ വർഷിക്കാനും എഫ്-16 ഉഫയോഗിക്കാറുണ്ട്. 2002-ൽ താലിബാനെതിരെയും ഉപയോഗിച്ചു. 

ആകെ 40 എഫ്-16 വിമാനങ്ങളാണ് പാക്കിസ്ഥാൻ വാങ്ങിയത്. ഇതിൽ 32 എണ്ണം സർവീസിലുണ്ട്. 

ആകാശപ്പോരാട്ടം

വ്യോമസേന വെടിവെച്ചിട്ട എഫ്16 പോർവിമാനവും ഇന്ത്യയുടെ മിഗ്21 വിമാനവും കഴിഞ്ഞ ദിവസം നടത്തിയത് നേരിട്ടുള്ള ആക്രമണമാണ്. ഇതിനെ ‘ഡോഗ്ഫൈറ്റ്’ എന്നാണ് വിളിക്കുന്നത്. ആകാശത്തു രണ്ടു പോര്‍വിമാനങ്ങൾ നേരിട്ടു നടത്തുന്ന ആക്രമണം ആദ്യമായി സംഭവിച്ചത് 1913ൽ മെക്സിക്കോയിലാണ്. 

ബുധനാഴ്ച രാവിലെ കോംപാക്ട് എയർ പെട്രോളിങ്ങിന്റെ ഭാഗമായാണ് മിഗ്21 അതിര്‍ത്തിയിലൂടെ പറന്നത്. എന്നാൽ പാക്കിസ്ഥാന്റെ അമേരിക്കൻ നിർമിത എഫ്16 ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുപോർവിമാനങ്ങളും പത്തു മിനിറ്റോളം ആക്രമണം നടത്തി. രാവിലെ 10 മണിക്കാണ് സംഭവം നടക്കുന്നത്.

ജമ്മുവിലെ രജൗരി ജില്ലയിലാണ് ഇരുവിമാനങ്ങളും ഏറ്റുമുട്ടിയത്. 1971ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് ഇന്ത്യയുടെ ഒരു പോർവിമാനം ഡോഗ്ഫൈറ്റ് നടത്തുന്നത്. ആക്രമണത്തിൽ അമേരിക്കൻ നിർമിത എഫ്–16 തകർത്ത് റഷ്യയിൽ നിന്നെത്തിയ മിഗ്–21 ആണ്. അതേസമയം ആക്രമണത്തില്‍ ഇന്ത്യയുടെ മിഗ്–21 പോർവിമാനവും തകര്‍ന്നു വീണു.

മിഗ്–21 ഉപയോഗിച്ച് അമേരിക്കൻ നിർമിത എഫ്–16 തകര്‍ക്കാനായത് വലിയ നേട്ടമെന്നാണ് പ്രതിരോധ വക്താവ് പ്രതികരിച്ചത്. എന്നാല്‍ മിഗ്21 പോർ‍വിമാനത്തെ ആക്രമിക്കാൻ എഫ്–16 ഉപയോഗിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. ഇത്തരം ആക്രമണങ്ങൾക്ക് എഫ്–16 പോർവിമാനം ഉപയോഗിക്കുന്നതിൽ നിന്നു അമേരിക്ക പാക്കിസ്ഥാനെ വിലക്കിയിട്ടുണ്ട്. ഇതിനാലാണ് ആക്രമണത്തിനു എഫ്–16 ഉപയോഗിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വാദിക്കുന്നത്.

വിലക്കിയിട്ടും എഫ്–16 ഉപയോഗിച്ചതായി തെളിഞ്ഞാൽ പാക്കിസ്ഥാനെതിരെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യ തകർത്തത് എഫ്–16 പോർവിമാനം തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.