സംസ്ഥാനത്ത് 22 ശതമാനം മഴയുടെ കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഒാഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്. ഇടുക്കിയില്‍ 44 ഉം. വയനാട് 51 ഉം , കൊല്ലത്ത് 27 ഉം ശതമാനം വീതം മഴ കുറഞ്ഞു. കണ്ണൂര്‍, കാസര്‍കോട്, കോട്ടയം കോഴിക്കോട് , മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ സാധാരണ തോതില്‍ മഴലഭിച്ചു.
അതേസമയം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് ഉയർന്ന തിരമാലകൾ കണ്ടേക്കാമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.