sureshgopionocfuneral-20

കേരള രാഷ്ട്രീയ ചരിത്രത്തിലെ സവിശേഷമായ ഒരു യുഗമാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ അവസാനിക്കുന്നതെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. അനുകരിക്കാനും അനുവര്‍ത്തിക്കപ്പെടാനും തോന്നുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മനുഷ്യരുമായുള്ള സമ്പര്‍ക്കം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യതയും ആളുകളെ കേള്‍ക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും രാഷ്ട്രീയക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും ഇതുപോലൊരാള്‍ ഇനിയുണ്ടായില്ലെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ ജീവിതവും ദേഹവിയോഗത്തില്‍ ജനങ്ങള്‍ പ്രകടിപ്പിക്കുന്ന സ്നേഹവും കൂടുതല്‍ മികച്ച രാഷ്ട്രീയപ്രവര്‍ത്തനത്തിന് മറ്റ് നേതാക്കള്‍ക്കും പ്രചോദനമാകുമെന്നും കേരളത്തിന്റെയും മലയാളത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര കോട്ടയം നഗരത്തിലേക്ക് നീങ്ങുകയാണ്. ഒരു ദിവസം പിന്നിട്ട വിലാപയാത്ര പുതുപ്പള്ളിയിലെത്താന്‍ ഇനിയും മണിക്കൂറുകള്‍ കഴിയും. അവസാന ജനസമ്പര്‍ക്കയാത്രയില്‍ ഉമ്മന്‍ചാണ്ടി നീങ്ങുമ്പോള്‍ കണ്ണീരോടെയാണ് വഴിയോരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുരുഷാരം കാത്തുനില്‍ക്കുന്നത്. രാത്രിയെ പകലാക്കി, പെരുമഴയും ഉറക്കക്ഷീണവും വകവയ്ക്കാതെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനം ഒഴുകിയെത്തി. നാട്ടകത്തും കോടിമതയിലും കാത്തുനില്‍ക്കുന്നവരില്‍ നിന്ന് അന്തിമോപചാരം ഏറ്റുവാങ്ങി ഭൗതിക ശരീരം തിരുനക്കരയിലെത്തും. പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 3.30 ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക്. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. കുടുംബത്തിന്റെ അഭ്യര്‍ഥന പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കി. സംസ്കാരച്ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

 

An era has come to an end; Suresh gopi