മാലിന്യത്തിലൂടെ ഒന്നാന്തരം വളം, പിന്നെ വരുമാനവും; മാതൃകയായി ഏറാമല

മാലിന്യസംസ്ക്കരണം പലര്‍ക്കും തലവേദനയായി തുടരുമ്പോള്‍ ഇതിലൂടെ വരുമാനം ഉണ്ടാക്കുകയാണ് കോഴിക്കോട് ഏറാമല പഞ്ചായത്ത്. പദ്ധതി യാഥാര്‍ഥ്യമായതിന് ശേഷം മാലിന്യപ്രശ്നം പഞ്ചായത്തിനെ അലട്ടിയിട്ടേയില്ല.  

ഏറാമല പഞ്ചാത്ത് കാര്യാലയത്തിന് തൊട്ടുപിന്നിലാണ് മാലിന്യസംസ്ക്കരണകേന്ദ്രം. ജൈവ, അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേന കടകളില്‍ നിന്നും വീടുകളില്‍ നിന്നും ശേഖരിക്കും. സംസ്ക്കരണകേന്ദ്രത്തിലെത്തിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് അറുപത് ദിവസം ഉണക്കി ഈ യന്ത്രത്തില്‍ അരിച്ചെടുക്കുന്നതോടെ ഒന്നാന്തരം വളം തയ്യാര്‍. 

ഈ വളം തുച്ഛമായ വിലയ്ക്ക് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഇതിന് തൊട്ടുപുറകിലാണ് പ്ലാസ്റ്റിക് മാലിന്യസംസ്ക്കരണകേന്ദ്രം. ടണ്‍ കണക്കിന് മാലിന്യമാണ് ഒരുമാസം ഇവിടെ നിന്ന് കയറ്റി അയക്കുന്നത്.  മാലിന്യസംസ്ക്കരണത്തിലൂടെ നല്ലൊരു തുക വരുമാനം ലഭിച്ചതോടെ പദ്ധതി വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് പഞ്ചായത്ത്. ഇതിനായി നിലവിലെ സംസ്ക്കരണകേന്ദ്രത്തിന് പുറകില്‍ പുതിയ കെട്ടിടം നിര്‍മിക്കുകയാണ്. പുതിയ യന്ത്രങ്ങളും ഇവിടേയ്ക്ക് എത്തിക്കും.