വോട്ട് കുറയും; കൊല്ലത്ത് പക്ഷേ പ്രേമചന്ദ്രന്‍ സേഫ് എന്ന് മനോരമന്യൂസ്–വിഎംആര്‍ സര്‍വേ

kollam-premachandran-11
SHARE

കൊല്ലത്ത് നടനും എംഎല്‍എയുമായ എം.മുകേഷ് മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും എന്‍.കെ.പ്രേമചന്ദ്രന്‍ അനായാസം മണ്ഡലം നിലനിര്‍ത്തുമെന്ന് മനോരമന്യൂസ്–വിഎംആര്‍ പ്രീ–പോള്‍ സര്‍വേ. വോട്ട് വിഹിതത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനേക്കാള്‍ 8.51 ശതമാനം മുന്നിലെന്ന് സര്‍വേയില്‍ പങ്കെടുത്തവരുടെ പ്രതികരണം വ്യക്തമാക്കുന്നു. യുഡിഎഫിന് 46.41 ശതമാനവും എല്‍ഡിഎഫിന് 37.9 ശതമാനവും എന്‍ഡിഎയ്ക്ക് 14.61 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്.

kollam-vote-01

യുഡിഎഫിന് 2019ല്‍ കിട്ടിയ വോട്ടില്‍ 5.24 ശതമാനത്തിന്റെ കുറവ് പ്രതീക്ഷിക്കുമ്പോഴും ആകെ വോട്ടിന്റെ കണക്കില്‍ എല്‍ഡിഎഫ് പിന്നിലാകുന്നു. എല്‍ഡിഎഫിന്റെ വോട്ട് 1.66 ശതമാനം വര്‍ധിക്കും. എന്നാല്‍ ബിജെപി വോട്ടില്‍ വലിയ വര്‍ധന രേഖപ്പെടുത്തുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാകും. ബിജെപി വോട്ടില്‍ 3.95 ശതമാനം വര്‍ധനയാണ് പ്രവചനം. ആകെ വിഹിതം 14.61 ശതമാനം.

കൊല്ലത്തുനിന്ന് നാലുവട്ടം ലോക്സഭാംഗവും ഒരുതവണ രാജ്യസഭാംഗവും ഒരുതവണ എംഎല്‍എയും മന്ത്രിയുമായ പ്രേമചന്ദ്രന്‍ 2019ല്‍ 1,48,856 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഇപ്പോഴത്തെ സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. 2014ല്‍ എം.എ.ബേബിക്കെതിരെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 37,649 വോട്ടായിരുന്നു.

മാര്‍ച്ച് മാസം സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാമണ്ഡലങ്ങളും കവര്‍ ചെയ്ത് 28,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് മനോരമന്യൂസ്–വി.എംആര്‍ പ്രീ–പോള്‍ സര്‍വേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാല്‍ എന്താകും സാധ്യതകള്‍ എന്നാണ് സര്‍വേ വിലയിരുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ മുഖാമുഖം കണ്ട് തയാറാക്കിയ സര്‍വേയാണ് മനോരമന്യൂസ്–വിഎംആര്‍ ‘ഇരുപതില്‍ ആര്’ സര്‍വേ.

N K Premachandran holds fort in kollam Loksabha constituency, says Manorama News-VMR Pre-poll Survey

MORE IN PRE-POLL SURVEY 2024
SHOW MORE