dileep-George

നിര്‍മിതബുദ്ധി കഴിഞ്ഞ 10 വര്‍ഷമായി പരീക്ഷണശാലകളിലൂടെ കടന്നു പോകുകയായിരുന്നുവെന്നും അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ മേഖലകളില്‍ എഐ സ്വാധീനം ഉണ്ടാക്കുമെന്നും ഗൂഗിള്‍ ഡീപ് മൈന്‍ഡ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ദിലീപ് ജോര്‍ജ്. അതേസമയം നിര്‍മിത ബുദ്ധി നിലവില്‍ പൂര്‍ണ വിജയമായെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് എഐ ഒരു അസിസ്റ്റീവ് മെക്കാനിസം മാത്രമായി നിലനില്‍ക്കുന്നത്. .പക്ഷേ അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍റെ തലച്ചോറിന് സമാനമായ സോഫ്റ്റ് വെയര്‍ നിര്‍മിക്കാനും സാധിക്കും. മനോ‍രമ ന്യൂസ് കോണ്‍ക്ലേവില്‍ ഹരീഷ് ശിവരാമകൃഷ്ണനോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

ഏത് സാങ്കേതിക വിദ്യ വന്നപ്പോഴും മനുഷ്യന് ഭയമായിരുന്നു. പക്ഷേ മനുഷ്യത്വത്തിന്‍റെ അന്തസത്ത എന്താണ് എന്ന് തിരിച്ചറിയാനാണ് ഈ സാങ്കേതിക വിദ്യകളെല്ലാം സഹായിക്കുന്നത്. ഒരു ജോലി നാളെ മെഷീന്‍ ചെയ്യുന്നു എന്നു കരുതി നമ്മള്‍ ചെയ്യാതിരിക്കില്ല– ദിലീപ് പറഞ്ഞു. ഇന്ന് കംപ്യൂട്ടര്‍ ചെസ് കളിക്കുന്നുണ്ട് എന്നു കരുതി നാം ചെസ് കളിക്കാറില്ല, എല്ലാ ജോലികളും ഓട്ടോമാറ്റിക് ആയാല്‍ നമുക്കെല്ലാവാര്‍ക്കും കളിക്കാന്‍ കൂടുതല്‍ സമയമാണ് ലഭിക്കുന്നത്. 

നാളെ എഐ വന്നു കഴിഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോ എന്നതാണ് മറ്റൊരു ഭയം. എന്നാല്‍ എല്ലാവരുടെയും ജോലികള്‍ ഒരുപോലെയല്ല. ആസ്വദിച്ച് ജോലി ചെയ്യുന്നവരുണ്ട് അതേസമയം കഠിനാധ്വാനം ചെയ്യുന്നവരുമുണ്ട്. അവര്‍ക്ക് ജോലി എപ്പോഴും ആസ്വാദനമല്ല. സാങ്കേതികവിദ്യകള്‍ ആ ജോലികള്‍ ആയാസകരമാക്കിയാല്‍ അവര്‍ക്കും ജോലികള്‍ ആസ്വദിക്കാന്‍ പറ്റും എന്നാല്‍ ജോലികള്‍ ഇല്ലാതാകുന്നില്ല.സാങ്കേതിക വിദ്യ വന്നതുകൊണ്ട് മനുഷ്യന് അര്‍ഥം ഉണ്ടാകുന്നില്ല പകരം മനുഷ്യന്‍ പുതിയ അര്‍ഥങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും– അദ്ദേഹം പറഞ്ഞു.

Manorama News Conclave Dileep George

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.