കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ജെ.ഡി.എസ് നിലപാട് തീരുമാനിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി. ആരുമായും താന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു പിന്തുണ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസും ബിജെപിയും സമീപിച്ചതായി ജെഡിഎസ് ദേശീയ വക്താവ് തന്‍വീര്‍ അഹമ്മദ് കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ സീറ്റുകളിൽ വിജയം നേടുമെന്നാണു ജെഡിഎസ് കണക്കുകൂട്ടുന്നത്. 

 

അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്‍പസമയത്തിനകം ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാകും ആദ്യഘട്ടത്തില്‍ എണ്ണുക. 2018 ലെ തിര‍ഞ്ഞെടുപ്പില്‍ 104 സീറ്റ് നേടിയായിരുന്നു ബിജെപിയുടെ വിജയം. കോണ്‍ഗ്രസ് അന്ന് 80 ഉം ജെ.ഡി.എസ് 37 ഉം സീറ്റുകള്‍ നേടിയിരുന്നു. 38 വര്‍ഷത്തെ ചരിത്രം തിരുത്തി തുടര്‍ഭരണം നേടാന്‍ ബിജെപി ലക്ഷ്യമിടുമ്പോള്‍ 141 സീറ്റുകളോടെ വിജയം നേടുമെന്നും ഭരണം പിടിക്കുമെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. 20ലേറെ സീറ്റുകളാണ് എക്സിറ്റ് പോളുകള്‍ ജെഡിഎസിന് പ്രവചിച്ചിരിക്കുന്നത്. തൂക്ക്സഭ വരുമെന്നും ഭരണത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നുമാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ. 

 

HD Kumaraswamy on Assembly result