സംസ്ഥാനത്ത് ഇൻഫ്ലുവൻസ വ്യാപനം രൂക്ഷമാകുന്നു. ഈ വർഷം പകർച്ചവ്യാധികളിൽ ഏറ്റവും കൂടുതൽ മരണത്തിനിടയാക്കിയ രോഗങ്ങളിലൊന്നായി ഇൻഫ്ലുവൻസ മാറിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇതുവരെ 105 പേർ ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചതായാണ് കണക്ക്.
മൂന്ന് മാസത്തിനിടെ രോഗബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. പനി മാറിയ ശേഷവും ശാരീരിക അസ്വസ്ഥതകൾ ദിവസങ്ങളോളം തുടരുന്നതാണ് പലരിലും കാണുന്നത്. വിറയലും ശ്വാസകോശ അണുബാധയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മേയിൽ ആറ് പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത്. ജൂണിൽ മരണസംഖ്യ 31 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 2,889 ആയി ഉയർന്ന ഓഗസ്റ്റിൽ 32 മരണവും റിപ്പോർട്ട് ചെയ്തു. ഒൻപത് ദിവസത്തിനിടെ 1,014 പേർക്ക് രോഗം ബാധിക്കുകയും ആറ് പേർ മരിക്കുകയും ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.
പനി, ചുമ, കടുത്ത തലവേദന, തൊണ്ടവേദന, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്നതുപോലെ മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും രോഗവ്യാപനം ഉയരാൻ കാരണമായിട്ടുണ്ടെന്നാണ് നിഗമനം. പനി ബാധിച്ചാൽ നിസ്സാരമായി കാണാതെ കൃത്യസമയത്ത് ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.