ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ആൺമക്കളുണ്ടോ? ഇതറിയാന്‍ ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി ശ്രമം തുടരുകയാണ്. എന്നാൽ കിമ്മിന് മകനുണ്ടെങ്കിൽപ്പോലും, അടുത്ത ഭരണാധികാരിയായി അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകൾ കിം ജൂ എ തന്നെ ചുമതലയേൽക്കാനാണ് സാധ്യതയെന്ന് ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) വിലയിരുത്തുന്നു.
ഉത്തരകൊറിയയിൽ പുരുഷാധിപത്യപരമായ അധികാര ഘടനയാണ് നിലനിൽക്കുന്നതെങ്കിലും, നിലവിലെ സാഹചര്യത്തിൽ കിമ്മിന് മൂത്ത മകൻ ഉണ്ടെങ്കിൽപ്പോലും അയാൾ പിൻഗാമിയാകാനുള്ള സാധ്യത കുറവാണെന്ന് എന്‍ഐഎസ് കരുതുന്നു. കിം ജോങ് ഉന്നിന് മൂത്ത മകനും ഇളയ മറ്റൊരു കുട്ടിയും ഉണ്ടെന്ന സൂചനകൾ നിലനിക്കുന്നുണ്ട്. എന്നാൽ ഭാര്യ റി സോൾ ജുവിൽ കിമ്മിന് ആൺകുട്ടികളില്ലെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് എന്‍ഐഎസിന്‍റെ പുതിയ വെളിപ്പെടുത്തൽ.
കിം ജൂ എയുടെ വളർച്ച: 13 വയസ്സ് മാത്രമുള്ള കിം ജൂ എയെയാണ് കിം അടുത്ത തലമുറ നേതാവായി വളർത്തിക്കൊണ്ടുവരുന്നത്. 2022 അവസാനത്തോടെ പ്രധാന മിസൈൽ പരീക്ഷണങ്ങളിലും വലിയ സൈനിക പരേഡുകളിലും പിതാവിനൊപ്പം സജീവ സാന്നിധ്യമായി കിം ജൂ എ രംഗത്തുണ്ട്. ഉത്തരകൊറിയയിലെ ഔദ്യോഗിക മാധ്യമങ്ങൾ കിമ്മിന്റെ ‘ഏറ്റവും പ്രിയപ്പെട്ട’ അല്ലെങ്കിൽ ‘ബഹുമാനിക്കപ്പെടുന്ന’ മകൾ എന്നാണ് ജൂ എയെ വിശേഷിപ്പിക്കുന്നത്.
ചരിത്രം തിരുത്തിക്കുറിക്കുമോ ജൂ എ?
1948-ൽ രാജ്യം സ്ഥാപിതമായതിനു ശേഷം കിം ഇൽ സുങ്, കിം ജോങ് ഇൽ, നിലവിലെ ഭരണാധികാരി കിം ജോങ് ഉൻ എന്നിങ്ങനെ കിം കുടുംബത്തിലെ പുരുഷന്മാരാണ് ഉത്തരകൊറിയ ഭരിച്ചിട്ടുള്ളത്. അതിനാൽത്തന്നെ യാഥാസ്ഥിതികരായ ഉന്നത ഉദ്യോഗസ്ഥർ ഒരു പെൺകുട്ടിയുടെ ആജ്ഞകൾ അംഗീകരിക്കുമോ എന്ന സംശയം ചില രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്. മാത്രമല്ല, 42-കാരനായ കിം ജോങ് ഉൻ ഇത്ര നേരത്തെ തന്നെ പിൻഗാമിയെ പ്രഖ്യാപിക്കുന്നത് അദ്ദേഹത്തിന്റെ സമ്പൂർണ്ണ ആധിപത്യത്തെ ബാധിക്കാനിടയുണ്ടെന്ന് കരുതുന്നവരുമുണ്ട്. പക്ഷേ ഉത്തരകൊറിയന്‍ അധികാരശ്രേണിയില്‍ കിം ജൂ എയുടെ സ്ഥാനവും ഭാവിയും ഒരുകാരണവശാലും തള്ളിക്കളയാനാവില്ലെന്നാണ് രാജ്യാന്തര നിരീക്ഷകരും പറയുന്നത്.