ആരോരുമില്ലാത്ത കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്താമെന്ന് പറഞ്ഞ് കൂടെക്കൂട്ടി പീഡിപ്പിച്ചിരുന്ന ‘റിലിജ്യസ് ഇന്‍ഫ്ലുവന്‍സര്‍’ സിംഗപ്പൂരില്‍ പിടിയില്‍. ഈയിടെ ഇത്തരത്തില്‍ രണ്ട് സഹോദരന്‍മാരെ തന്‍റെ കൂടെ നിര്‍ത്തി സംരക്ഷിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചതിന് പിന്നാലെ 37കാരനായ ഇയാള്‍ ആഗസ്റ്റ് 17ന് അറസ്റ്റിലാവുകയായിരുന്നു.
ആറും 12–ും വയസുള്ള രണ്ട് കുട്ടികളെയാണ് ഇയാള്‍ വളര്‍ത്താമെന്ന് വ്യാജേന കൂടെക്കൂട്ടിയത്. കുട്ടിയെ ഇയാള്‍ പലതവണ ലൈംഗികപീഡനത്തിനിരയാക്കി. ദിവസവും ഇവര്‍ പ്രാര്‍ഥിച്ചിരുന്ന പള്ളിയുടെ ശുചിമുറിയില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. ശേഷം ഇയാള്‍ 12കാരനായ മൂത്ത കുട്ടിക്ക് നേരെ തിരിഞ്ഞു. പലതവണ ഇയാള്‍ ഈ കുട്ടിയേയും പീഡനത്തിനിരയാക്കി.
പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ മുന്‍പ് താന്‍ മൂന്ന് കുട്ടികളെക്കൂടി പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. മതപഠനത്തിനായി അനിയന്‍ എന്ന നിലയ്ക്ക് തന്‍റെ കൂടെ നിന്ന 17കാരനെയും ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നു.
മതപണ്ഡിതനെന്ന് പറഞ്ഞ് വരുന്നവരെയെല്ലാം മതപണ്ഡിതന്‍മാരായി കണക്കാക്കരുതെന്നും തങ്ങളുടെ പള്ളിയിലെ അംഗമല്ല ഇയാളെന്നും കുട്ടികളെ സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സിഗംപ്പൂര്‍ ഇസ്‍ലാമിക് കൗണ്‍സില്‍ വ്യക്തമാക്കി.
ടിക്ടോക്കില്‍ മതപ്രഭാഷണ വിഡിയോകള്‍ പ്രസിദ്ധീകരിച്ച് പ്രശസ്തനായ വ്യക്തിയാണ് പ്രതി. ഇയാള്‍ക്ക് വിവാഹിതനാണ് മക്കളില്ല. മതപരമായ കാര്യങ്ങള്‍ പറയുമെങ്കിലും ഇയാള്‍ക്ക് ഖുറാനെക്കുറിച്ചോ ഇസ്‍ലാം മതത്തെക്കുറിച്ചോ പാണ്ഡിത്യമില്ലെന്ന് കേസില്‍ അഭിഭാഷകര്‍ വാദിച്ചു. പീഡിപ്പിക്കപ്പെട്ട രണ്ട് കുട്ടികളും ഇയാളെ പള്ളിയില്‍ വച്ച് കാണുകയും ഇയാളുടെ ടിക്ടോക്ക് വിഡിയോകള്‍ വഴി ഇയാളെ തിരിച്ചറിയുകയുമായിരുന്നു. കുട്ടികളുടെ കൂടെ ഫുട്ബോള്‍ കളിച്ചും ആത്മീയ കാര്യങ്ങള്‍ സംസാരിച്ചു ഇയാള്‍ അടുക്കുകയായിരുന്നു. 27 വര്‍ഷവും 10 മാസവും തടവും 24 ചൂരലടിയുമാണ് ഇയാള്‍ക്ക് വിധിച്ച ശിക്ഷ.