വടക്കന്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ സുഡാന്‍ സ്വദേശി തദ്ദേശീയനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധം ആളിപ്പടരുന്നു. കുടിയേറ്റ വിരുദ്ധര്‍ തെരുവിലിറങ്ങി വാഹനങ്ങള്‍ക്ക് തീയിട്ടു. കിഴക്കന്‍ ബെല്‍ഫാസ്റ്റില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗത സംവിധാനമായ ഗ്ലൈഡര്‍ ബസ് തടഞ്ഞുനിര്‍ത്തി അഗ്നിക്കിരയാക്കി.
മുഖംമൂടി ധരിച്ചെത്തിയ സംഘം വാണിജ്യസ്ഥാനപങ്ങളും ആക്രമിച്ചു. നഗരത്തിലെ വിദേശികളുടെ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്തു. ചില വീടുകളും അടിച്ചുതകര്‍ത്തയായി റിപ്പോര്‍ട്ടുണ്ട്. അക്രമം മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.
അര്‍മാഗിലെ പോര്‍ട്ടഡൗണില്‍ നിരവധി കാറുകള്‍ അഗ്നിക്കിരയായി. മുന്‍കാലങ്ങളില്‍ സമാനമായ കുടിയേറ്റവിരുദ്ധ ആക്രമണങ്ങള്‍ നടന്ന സൗത്ത് ബെല്‍ഫാസ്റ്റിലെ സാന്‍ഡി റോഡില്‍ വന്‍ ജനക്കൂട്ടം പ്രതിഷേധവുമായി ഒത്തുകൂടി. ഇവിടെ ഒരു പോലീസ് വാഹനവും അക്രമികൾ കത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.