ലണ്ടനില്‍ ആഡംബര ഫ്ലാറ്റ് സമുച്ചയത്തിന്റെ 36-ാം നിലയിൽ നിന്ന് വീണ് ഇന്ത്യൻ വംശജരായ ദമ്പതികളും ഒമ്പത് വയസ്സുകാരനായ മകനും മരിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനമെങ്കിലും കുടുംബം ജീവനൊടുക്കില്ല എന്നാണ് സുഹൃത്തുക്കള്‍ ഉറപ്പിച്ച് പറയുന്നത്. മുംബൈയില്‍ നിന്നും ലണ്ടനിലെത്തി സ്ഥിരതാമസമാക്കിയ രാകേഷ് പൈ (47), ഭാര്യ അതിഥി പരൽക്കർ (46), ഒമ്പത് വയസ്സുകാരനായ മകൻ സിദ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മെയ് 27നായിരുന്നു സംഭവം. 46 നിലകളുള്ള കെട്ടിടത്തിന്‍റെ 36-ാം നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് ആളുകള്‍ താഴേക്ക് ചാടിയതായി ദൃക്‌സാക്ഷികൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസും മറ്റ് എമർജൻസി സർവീസുകളും സ്ഥലത്തെത്തുന്നത്. ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ഏകദേശം 400 അടി ഉയരത്തിൽ നിന്നാണ് കുടുംബം വീണത്.
ദമ്പതികളുടെ മകന് ജനനം മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. മകന്‍റെ ആരോഗ്യപ്രശ്നങ്ങൾ കുടുംബത്തെ മാനസികമായി തളര്‍ത്തിയിരുന്നു. മകന്റെ ചികിത്സയ്ക്കായി കുടുംബം 2020-ൽ ഇന്ത്യയില്‍ വന്നിരുന്നു. എന്നാൽ ആരോഗ്യനിലയിൽ മാറ്റമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് 2025-ലാണ് ഇവർ വീണ്ടും യുകെയിലേക്ക് മടങ്ങിയത്. മകന്‍റെ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളാണ് കുടുംബത്തെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
എന്നാല്‍ കുടുംബം ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മകന്‍റെ രോഗാവസ്ഥയില്‍ കുടുംബം മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെങ്കിലും രാകേഷ് എല്ലാം നന്നായി കൈകാര്യം ചെയ്തിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, അതിഥി കടുത്ത മാനസിക വെല്ലുവിളികൾ നേരിട്ടിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. എങ്കിലും കുടുംബം ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മരണത്തിന് ആഴ്ചകൾക്ക് മുമ്പ് കുടുംബത്തിന്റെ അപ്പാർട്ട്മെന്റിൽ നിന്ന് നിലവിളിയും അലർച്ചയും കേട്ടതായി ഒരു അയൽക്കാരൻ പൊലീസിനോട് പറഞ്ഞു.
ലണ്ടനിലെ കൺസ്ട്രക്ഷൻ കൺസൾട്ടിങ് മേഖലയിലാണ് രാകേഷ് പൈ ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഉപദേഷ്ടാവാണ് അതിഥി പരൽക്കർ. നിലവില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.