ഹോര്‍മുസ് കടലിടുക്ക് തുറക്കാനായി ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയ 48 മണിക്കൂറുകള്‍ തീരാന്‍ ഇനി ഒരു ദിവസം കൂടിയാണ് ബാക്കിയുള്ളത്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാനില്‍ നരകം തുറന്നുവിടുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ അമേരിക്കയുമായി മുനമ്പിനെക്കുറിച്ച് ധാരണയിലെത്താനും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടിയതായാണ് റിപ്പോർട്ട്. പാക്കിസ്‌ഥാന്‍ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണല്‍ റിപ്പോർട്ട് ചെയ്തു. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായാണ് വിവരം . ഇസ്ലാമാബാദിൽ വച്ച് അമേരിക്കൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ വിസമ്മതിച്ചു.അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുനൽകിയാൽ മാത്രമേ വെടിനിർത്തൽ പരിഗണിക്കൂ എന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പുതിയ ചർച്ചകൾക്ക് ഈജിപ്‌തും തുർക്കിയും ശ്രമിക്കുന്നുണ്ട്.
48 മണിക്കൂറുകള്‍ക്ക് ശേഷം എന്ത് തരത്തിലുള്ള നടപടിയാണ് ട്രംപ് സ്വീകരിക്കുകയെന്നതില്‍ ആശങ്കയുണ്ട്. ഇതിനിടെ ഗൾഫ് രാജ്യങ്ങളില്‍ ഇറാനില്‍ നിന്നും ആക്രമണം തുടരുകയാണ്. കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്‍റും എണ്ണ ശുദ്ധീകരണശാലയും ഇറാൻ ആക്രമിച്ചു. യുഎഇയിലെ ഗ്യാസ് പ്ലാന്റും വെള്ളിയാഴ്ച രാവിലെ ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന യുഎസ് ഭീഷണി തുടർന്നാൽ പ്രാദേശിക ഊർജോല്‍പാദനകേന്ദ്രങ്ങളെയും യു.എസ് ഓഹരി ഉടമകളുള്ള കമ്പനികളെയും ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി