48 മണിക്കൂറിനുള്ളിൽ സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണി ഇറാന്‍ തള്ളി. ഹോർമുസ് കടലിടുക്ക് തിങ്കളാഴ്ചയോടെ വീണ്ടും തുറന്നില്ലെങ്കിൽ ഇറാനിൽ നരകം പെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനു മുകളിൽ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റിനെ തിരയുന്നതിടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്.
അതേസമയം ഇസ്രയേലും യുഎസും ഇറാനിലെ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകളും പെട്രോകെമിക്കൽ പ്ലാന്റുകളും ആക്രമിക്കുന്നത് തുടരുകയാണ്. ആക്രമണത്തില്‍ കുറഞ്ഞത് അഞ്ചുപേർ കൊല്ലപ്പെട്ടു. ബുഷെർ ആണവ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
അതേസമയം കാണാതായ യുഎസ് പൈലറ്റിനായി ഇറാന്റെ വിദൂരപ്രദേശത്ത് രണ്ടാം ദിവസവും തിരച്ചിൽ തുടരുകയാണ്. തങ്ങളുടെ ശത്രുപൈലറ്റിനെ കണ്ടുപിടിച്ചേല്‍പ്പിച്ച് പ്രതിഫലം കൈപ്പറ്റാന്‍ ഇറാനും പ്രദേശവാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.