സൗന്ദര്യം വർധിപ്പിക്കാനായി വയറിലും മാറിടങ്ങളിലും ശസ്ത്രക്രിയ ചെയ്ത 35കാരിക്ക് ദാരുണാന്ത്യം. കാനഡയിലെ ക്യൂബെക്കിൽ താമസിക്കുന്ന ജെസിക്ക ചാഗ്‌നോണാണ് മരിച്ചത്. സ്‌തനങ്ങളുടെയും വയറിന്‍റെയും ശസ്ത്രക്രിയയ്ക്കാണ് ജെസിക്ക തുർക്കിയിലെ അന്റാലിയയിലുള്ള സ്വകാര്യ ക്ളിനിക്കിൽ എത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, ജെസിക്കയുടെ ആരോഗ്യാവസ്ഥ പെട്ടെന്ന് മോശമാവുകയും തുടർന്ന് മരിക്കുകയുമായിരുന്നു.
ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലെത്തിയതോടെ ക്ലിനിക്കിലെ ആരോഗ്യപ്രവർത്തകർ ജെസിക്കക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നാല് കുട്ടികളുടെ അമ്മയാണ് മരിച്ച ജെസിക്ക ചാഗ്‌നോൺ.
ജെസ്സിക്കയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെന്നാണ് ക്ലിനിക്ക് അധികൃതരുടെ വാദം. ശസ്ത്രക്രിയക്കായി തുർക്കിക്ക് പോവുന്നതിന് 3 ദിവസം മുൻപ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ജെസിക്കയുടെ സുഹൃത്ത് പറയുന്നു.
ഇതാണോ മരണകാരണം എന്നതും അന്വേഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലേ മരണകാരണം അറിയാനാകൂ. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മുറിവുകളോ മറ്റേതെങ്കിലും പരുക്കോ ജെസിക്കയുടെ ശരീരത്തിൽ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.