AI IMAGE

പൊന്മുട്ടയിടുന്ന താറാവെന്ന് കേട്ടിട്ടേയുള്ളൂ. അത്യാര്‍ത്തികൊണ്ട് താറവിന്‍റെ വയറുകീറി മുട്ടയെടുക്കാന്‍ ശ്രമിച്ചതും പഴങ്കഥ. പുതിയ വാര്‍ത്ത ചൈനയില്‍ നിന്നാണ് . ഇറച്ചിക്കായി കൊന്ന താറാവിന്‍റെ വയറില്‍ നിന്ന് കണ്ടെത്തിയത് 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം.  ഹുനാൻ പ്രവിശ്യയിലാണ് സംഭവം. ലോങ്‌ഹുയി കൗണ്ടിയിലെ ലിയു എന്ന വ്യക്തിക്കാണ് താറാവിന്റെ വയറ്റിൽ നിന്ന് ഏകദേശം 10 ഗ്രാം ഭാരമുള്ള സ്വർണത്തരികള്‍  ലഭിച്ചത്. 

താറാവിനെ വൃത്തിയാക്കുന്നതിനിടയിലാണ് വയറ്റിലെ തിളങ്ങുന്ന വസ്തുക്കൾ ലിയുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഇയാൾ നടത്തിയ പരിശോധനയിൽ ഇത് യഥാർത്ഥ സ്വർണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ലിയുവിന്റെ വീടിനടുത്തുള്ള ചെൻഷുയി നദിക്കരയിൽ നിന്നാകാം താറാവ് സ്വർണം വിഴുങ്ങിയതെന്നാണ് കരുതപ്പെടുന്നത്. 1970-കൾ മുതൽ 90-കൾ വരെ സ്വർണ നിക്ഷേപത്തിന് പേരുകേട്ടതായിരുന്നു ഈ നദി. താറാവുകൾ നദീതീരത്തെ മണില്‍ നിന്ന് ഭക്ഷണം തേടുന്നതിനിടെ ചെറിയ സ്വര്‍ണത്തരികള്‍ അകത്താക്കിയതാകാമെന്നാണ് നിഗമനം. 

മുൻപും പ്രദേശത്തെ ഗ്രാമീണർക്ക് താറാവുകളിൽ നിന്ന് സ്വർണം ലഭിച്ചിട്ടുണ്ടെന്ന് ലിയു പറഞ്ഞു. കഴിഞ്ഞ വർഷം ഈ നദിയിലെ മണൽ പരിശോധിച്ചവർക്ക് 10 ഗ്രാമിലധികം സ്വർണം ലഭിച്ചതായും റിപ്പോർട്ടുണ്ട്. ചൈനീസ് നിയമപ്രകാരം ഭൂഗർഭ വിഭവങ്ങൾ സർക്കാരിന്റേതാണെങ്കിലും, ഒരു പക്ഷിയുടെ വയറ്റിൽ നിന്ന് ലഭിച്ച സ്വർണത്തിന്റെ ഉടമസ്ഥാവകാശം നിശ്ചയിക്കുന്നത് സങ്കീർണ്ണമായ കാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ആറാം നൂറ്റാണ്ടിലെ ടാങ് രാജവംശത്തിന്റെ കാലത്തും താറാവുകളുടെ കാഷ്ഠത്തിൽ നിന്ന് സ്വർണത്തരികൾ ശേഖരിക്കുന്ന പതിവ് നിലനിന്നിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു.

ENGLISH SUMMARY:

A villager in central China's Hunan province discovered gold particles worth approximately 1.6 lakh rupees inside a duck's stomach while slaughtering it. The gold is believed to have been swallowed from a nearby river historically known for gold deposits.