പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ ചാവേര്‍ സ്ഫോടനത്തില്‍ 31 മരണം. 169 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ഷിയാ പള്ളിയിലാണ് സ്ഫോടനം. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പ്രാർത്ഥനയ്ക്കായി വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ഇസ്ലാമാബാദിലെ ഇമാംബാർഗയിൽ (ഷിയാ പ്രാർത്ഥനാ ഹാൾ) സ്ഫോടനം. പരുക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാം.
പാക്കിസ്ഥാന്‍ പാര്‍ലമെന്‍റായ ദേശീയ അസംബ്ലിയും സുപ്രീംകോടതിയും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാ മേഖലയ്ക്ക് 10 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്ന ഷഹസാദ് ടൗണ്‍. ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്ലമാബാദില്‍ സന്ദര്‍ശനം നടത്തുന്ന സമയത്താണ് സ്ഫോടനമെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രസിന്ഡന്‍റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആക്രമണത്തെ അപലപിച്ചു.
സ്ഫോടനത്തിന് പിന്നാലെ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. ഇതൊരു ചാവേർ ആക്രമണമാണെന്ന് ജിയോ ടിവി (Geo TV) റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ പാക് പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി അപലപിച്ചു. ഇതൊരു ഭീരുത്വപരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ, ആരാധനാലയങ്ങൾ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങൾ തടയുന്നതിൽ സുരക്ഷാ ഏജൻസികൾ പരാജയപ്പെട്ടുവെന്ന് സെനറ്റ് പ്രതിപക്ഷ നേതാവ് അല്ലാമ രാജ നാസിർ അബ്ബാസ് കുറ്റപ്പെടുത്തി.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ഉന്നയിക്കുന്ന വിഘടനവാദ പ്രശ്നങ്ങളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളും പാകിസ്ഥാനിൽ നിലവിൽ രൂക്ഷമാണ്. കഴിഞ്ഞ നവംബറിലും ഇസ്ലാമാബാദിൽ സമാനമായ സ്ഫോടനം നടന്നിരുന്നു. അന്ന് 12 പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാനിൽ സൈന്യവും വിഘടനവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെയാണ് തലസ്ഥാന നഗരിയെ നടുക്കിയ സ്ഫോടനം ഉണ്ടായിരിക്കുന്നത്.