ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭ ഒന്നാണെന്നും പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമെന്നും പാപ്പ പറഞ്ഞു. മത പ്രചാരണത്തിനും അധികാരക്കളിയ്ക്കും സഭയുടെ ഭാവിയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള കത്തോലിക്കാസഭയുടെ 267–മത് മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ സ്ഥാനമേറ്റെടുത്തു
ആഗോള കത്തോലിക്ക സഭയുടെ വലിയ ഇടയന്‍ പത്രോസിന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി. പൗരസ്ത്യ സഭകളില്‍നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്‍റ കബറിടത്തിലെത്തി പ്രാര്‍ഥിച്ചശേഷമാണ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചത്. കുര്‍ബാന മധ്യേ വലിയ ഇടയന്‍റെ അധികാര ചിഹ്നങ്ങളായ പാലിയവും സ്ഥാനമോതിരവും പാപ്പ ഏറ്റുവാങ്ങി. ഡീക്കന്‍മാര്‍, വൈദികര്‍, മെത്രാന്‍മാര്‍ എന്നിവരെ പ്രതിനിധീകരിച്ച് മൂന്ന് കര്‍ദിനാള്‍മാരാണ് കുര്‍ബാനയില്‍ പങ്കെടുത്തത് . ആദ്യത്തെയാള്‍ പാലിയം ധരിപ്പിച്ചു. രണ്ടാമത്തെയാള്‍ മാര്‍പാപ്പയ്ക്കായി പ്രത്യേകം പ്രാര്‍ഥന ചൊല്ലി, മൂന്നാമത്തെയാള്‍ ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനാണ് നീ എന്ന പത്രോസിന്‍റെ സാക്ഷ്യം ചൊല്ലി സ്ഥാനമോതിരം അണിയിച്ചു.
തുടര്‍ന്ന് വിവിധ സഭ വിവിധ സഭാ പ്രതിനിധികള്‍ പോപ്പിനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. തന്റെ മുൻഗാമിയായ പോപ്പ് ഫ്രാൻസിസിന്റെ മുൻഗണനകളെ പ്രതിധ്വനിപ്പിച്ച് ലിയോ പതിനാലാമന്‍ ആഗോള സാമ്പത്തിക വ്യവസ്ഥയെ വിമർശിച്ചു. ഭൂമിയുടെ വിഭവങ്ങൾ ചൂഷണം ചെയ്ത് ദരിദ്രരെ അവഗണിക്കുന്ന ഈ വ്യവസ്ഥയ്‌ക്കെതിരെയുള്ള ശക്തമായ നിലപാട്കുര്‍ബനമധ്യ മാര്‍പാപ്പ വിശ്വാസികളോട് പങ്കുവച്ചു
സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങാണ് നയിച്ചത്. വിവിധ രാഷ്ട്രത്തവലവന്‍മാരും വിവിധ സഭാ മേലധ്യക്ഷന്‍മാരും പങ്കെടുത്തു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തോട് ചേര്‍ന്നുള്ള വത്തിക്കാന്‍ കൊട്ടാരത്തിലാകും മാര്‍പാപ്പ താമസിക്കുക