putin-trump-zelensky

യുക്രെയ്ന്‍- റഷ്യ വെടിനിര്‍ത്തലിനായി അമേരിക്കന്‍ പ്രസിഡ‍ന്‍‌റ് ഡോണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ദിവസങ്ങളായി. പലപ്പോഴായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്‌കിയുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സമാധാന കരാർ സാധ്യമാകുമെന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ മധ്യസ്ഥത അവസാനിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

യൂറോപ്യൻ, യുക്രേനിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാരീസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഭരണകൂടത്തിന്‍റെ നിലപാട്  മാർക്കോ റൂബിയോ വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇപ്പോഴും സമാധാന കരാറില്‍ താൽപ്പര്യമുണ്ടെന്നും എന്നാൽ ലോകത്ത് ഇത് മാത്രമല്ല മറ്റ് അനവധി വിഷയങ്ങളും അദ്ദേഹത്തിന്‍റെ മുന്‍ഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചകളില്‍ പുരോഗതിയുടെ ലക്ഷണങ്ങൾ കാണുന്നില്ലെങ്കിൽ മുന്നോട്ട് പോകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. 

റഷ്യ– യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിനുശേഷം യുഎസ് പിന്തുണയുടെ ചെലവ് 180 ബില്യൺ ഡോളർ കവിഞ്ഞത് അധികാരമേല്‍ക്കുമ്പോളേ ട്രംപില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഈ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് യുദ്ധം അവസാനിപ്പിക്കുന്നത് ട്രംപ് തന്റെ ഭരണകൂടത്തിന്റെ മുൻഗണനാ വിഷയമാക്കി മാറ്റിയിരുന്നത്.

അതേസമയം, അടുത്തിടെ യുക്രെയിന്‍– റഷ്യ വിഷയം കൈകാര്യം ചെയ്യുന്നതില്‍ യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്‌കിയെ രൂക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. യുദ്ധം ആരംഭിച്ചത് യുക്രെയ്‌നാണെന്ന് ട്രംപ് ആരോപിക്കുകയും ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് സെലെൻസ്‌കിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാല്‍ പിന്നാലെ വ്യാഴാഴ്ച സ്വരം മയപ്പെടുത്തി ട്രംപ് രംഗത്തെത്തുകയുണ്ടായി. റഷ്യൻ അധിനിവേശത്തിന് സെലെൻസ്‌കിയെ കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാല്‍‌ യുദ്ധം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. 

ENGLISH SUMMARY:

Talks mediated by former US President Donald Trump for a ceasefire between Russia and Ukraine have been ongoing for several days. Trump has reportedly held multiple discussions with both Russian President Vladimir Putin and Ukrainian President Volodymyr Zelensky in an effort to broker peace.