Planes of Kuwait Airways and Qatar Airways are seen through the window of a Middle East Airlines aircraft at Cairo International Airport, amid the U.S.-Israeli conflict with Iran, in Cairo, Egypt, March 31, 2026. REUTERS/Amr Abdallah Dalsh
കുവൈത്ത് രാജ്യാന്തര വ്യോമപാത വീണ്ടും തുറന്നതിന് പിന്നാലെ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേയ്‌സ്. കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ (T4) നിന്നുള്ള സർവീസുകളാണ് ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നത്. കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 17 പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ. കുവൈറ്റ് എയർവേയ്‌സ് ആക്ടിങ് സിഇഒ അബ്ദുൾ വഹാബ് അൽ-ഷാത്തിയാണ് സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊച്ചി, തിരുവനന്തപുരം, മുംബൈ, ചെന്നൈ, ഡൽഹി, ലണ്ടൻ, റിയാദ്, മനില എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാകും. കെയ്‌റോയിലേക്ക് ദിവസേനയും, ജിദ്ദ, ധാക്ക എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ നാല് വീതവും സർവീസ് നടത്തും. ബെയ്‌റൂട്ട്, ദമാസ്കസ്, ലാഹോർ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളും ഇസ്താംബുൾ, ഗ്വാങ്‌ഷൂ, കൊളംബോ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ ഒരു സർവീസുമായിരിക്കും ഉണ്ടാകുക.
ഗള്‍ഫ് മേഖലയിലെ സംഘർഷത്തെ തുടര്‍ന്ന് ഫെബ്രുവരി 28 മുതലാണ് കുവൈത്ത് വ്യോമപാത അടയ്ക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. നിലവില്‍ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും സുരക്ഷിതത്വ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വിമാന സർവീസുകൾ പുനരാരംഭിക്കുകയെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. ഘട്ടംഘട്ടമായാണ് വിമാന ഗതാഗതം പുനരാരംഭിക്കുന്നത്. വിമാനത്താവളത്തിന്റെ പൂർണ്ണ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഈ നടപടി. യാത്രക്കാർക്ക് മികച്ച സേവനവും സുരക്ഷയും ഉറപ്പാക്കുമെന്ന് കുവൈത്ത് എയർവേയ്‌സ് സിഇഒ അൽ-ഷാത്തിയും അറിയിച്ചിട്ടുണ്ട്.