Image: Manorama
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ മലയാളി യുവാവിനു ദാരുണാന്ത്യം. സുവൈഖിലെ ഖദറയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന പാലക്കാട് തൃത്താല പട്ടിപ്പാറ ഹൗസിൽ സലാഹുദ്ദീൻ (40) ആണ് മരിച്ചത്. 15 വർഷമായി പ്രവാസിയാണ് സലാഹുദ്ദീന്‍.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ജോലി കഴിഞ്ഞ് മുറിയ്ക്ക് പുറത്തെത്തിയപ്പോഴാണ് സംഭവം. സലാഹുദ്ദീൻ മുറിയ്ക്കു പുറത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഈ സമയം പരിസരത്താരും ഉണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് കൂടെ താമസിക്കുന്നയാൾ മുറിയ്ക്ക് പുറത്തുവന്നപ്പോഴാണ് സലാഹുദ്ദീന്‍ വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. സലാഹുദ്ദീന്റെ സഹോദരൻ മുഹമ്മദ് മുസ്തഫ ഖദറയിൽതന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. മൂന്നു പിഞ്ചു കുഞ്ഞുങ്ങളടങ്ങുന്നതാണ് സലാഹുദ്ദീന്റെ കുടുംബം. ചെറിയ കുഞ്ഞിന് ആറു മാസം മാത്രമാണ് പ്രായം. കഴിഞ്ഞ നവംബറിലാണ് സലാഹുദ്ദീൻ നാട്ടിൽ നിന്ന് തിരിച്ചുപോയത്.
പരേതനായ കമ്മു മുസ്‌ലിയാർ ആണ് പിതാവ്. ആയിശയാണ് മാതാവ്. ഭാര്യ: അംറത്ത് റിസ്‌വാന. മക്കൾ: ഫൈഹ (ആറ്), ഫർഹ (നാല്), ഫൈറ (ആറു മാസം). മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനാണ് തീരുമാനമെന്ന് സഹോദരൻ മുഹമ്മദ് മുസ്തഫ പറഞ്ഞു.