സംഘർഷ സാഹചര്യങ്ങൾക്ക് അയവ് വന്നതോടെ യുഎഇയിലെ വിദ്യാലയങ്ങളില്‍ നേരിട്ടുള്ള അധ്യായനം പുനരാരംഭിച്ചു. നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമിട്ട് ആയിരക്കണക്കിന് വിദ്യാർഥികളാണ് ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിയത്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അധ്യയനം തുടങ്ങാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയതോടെയാണ് വിദ്യാഭ്യാസമേഖല വീണ്ടും സജീവമായത്.
നഴ്സറികൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളിൽ വിദ്യാർഥികളെയും അധ്യാപകരെയും സ്വീകരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കര്‍ശനമായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ വിദ്യാലയങ്ങളിൽ ഇന്ന് മുതൽ സ്കൂൾ ബസ് സർവീസുകളും പുനരാരംഭിച്ചു.
നേരത്തെ സ്കൂളുകൾ തുറക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും ബസ് സർവീസുകൾക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ മന്ത്രാലയത്തിന്റെ പുതിയ സർക്കുലർ പ്രകാരം ബസുകൾക്കും സർവീസ് നടത്താൻ അനുമതി ലഭിച്ചതോടെ യാത്രാക്ലേശത്തിന് പരിഹാരമായി. പൂർണ്ണമായി സജ്ജമാകാത്ത ചില സ്ഥാപനങ്ങൾ വരും ദിവസങ്ങളിൽ കൂടി ഓൺലൈൻ ക്ലാസുകൾ തുടർന്ന ശേഷം നേരിട്ടുള്ള അധ്യായനത്തിലേക്ക് മാറും.
വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി കൗൺസിലിങ് ഉൾപ്പെടെയുള്ള പ്രത്യേക സെഷനുകളും ആദ്യ ദിനത്തിൽ സ്കൂളുകളില്‍ നടന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ മാര്‍ച്ച് രണ്ട് മുതലായിരുന്നു യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയത്.