ഇറാനില്‍ ആക്രമണം തുടര്‍ന്ന് യു.എസും ഇസ്രയേലും. ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം ആരംഭിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. അതേസമയം, ഇറാനെതിരായ യുദ്ധത്തിന് ഡോണള്‍ഡ് ട്രംപിന് റിപ്പബ്ലിക്കൻ പച്ചക്കൊടി. യുദ്ധം തടയാനുള്ള നീക്കം യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ വോട്ടിനിട്ട് തള്ളി. യുദ്ധാധികാര പ്രമേയം എന്നറിയപ്പെടുന്ന നിയമനിർമാണം 47-നെതിരെ 53 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തുടർ ആക്രമണങ്ങൾ നടത്തുന്നതിന് മുൻപ് കോൺഗ്രസിന്റെ അനുമതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടാൻ നിയമനിർമാതാക്കൾക്ക് അവസരം നൽകുന്നതായിരുന്നു പ്രമേയം.
ഇറാനില്‍ വന്‍ മുന്നേറ്റമാണുണ്ടാക്കിയതെന്ന് ട്രംപ് പറഞ്ഞു. തുർക്കിക്കു നേരെയുള്ള ഇറാന്റെ മിസൈലാക്രമണം തുർക്കിയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ഇത് അംഗീകരിക്കാനാവില്ലന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.തുർക്കിയുടെ വ്യോമാതിർത്തിയിലേക്ക് വന്ന ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തിരുന്നു. അതേസമയം, ഇറാനിൽ ഭരണമാറ്റത്തിനു യുഎസും ഇസ്രയേലും ശ്രമിച്ചാൽ ഇസ്രയേലിലെ ഡിമോണ ആണവകേന്ദ്രം ആക്രമിക്കുമെന്ന് ഇറാൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്ന റിപ്പോർട്ട് ചെയ്തു.
അതേസമയം ലബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഒട്ടേറെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്‍ ആക്രമണത്തിന്റെ ദൃശ്യം പകര്‍ത്തിയതിന് ബഹ്റൈനില്‍ നാലുപേര്‍ അറസ്റ്റിലായി. സൈനികക്യാംപ് ആക്രമണത്തിന്റെ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനാണ് നടപടി. കുവൈത്തില്‍ സൈന്യത്തെ അപമാനിക്കുന്ന ദൃശ്യം പങ്കുവച്ച രണ്ടുപേര്‍ അറസ്റ്റിലായി. സൗദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു.എസ് പൗരന്‍മാര്‍ക്ക് റിയാദിലെ സൗദി എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി.