പശ്ചിമേഷ്യയെയും ലോകത്തെയും വലിയ സൈനിക സംഘട്ടനത്തിലേക്ക് വലിച്ചിഴച്ച യു.എസ്, ഇസ്രയേല്‍ –ഇറാന്‍ ഏറ്റമുട്ടല്‍ മൂന്നാംദിവസത്തേക്ക് കടന്നതോടെ കനത്തു.  കുവൈത്തിന്‍റെ മണ്ണില്‍ നിരവധി യുഎസ് സൈനിക വിമാനങ്ങൾ തകർന്നതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വെടിവെച്ച് തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ട അമേരിക്കയുടെ എഫ്–15 യുദ്ധ വിമാനം കുവൈറ്റിന് മുകളിലൂടെ പറക്കുകയായിരുന്നു. വിമാനത്തിലെ രണ്ട് പൈലറ്റുമാരും സുരക്ഷിതരായി പുറത്തുകടന്നതായി ഒന്നിലധികം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈറ്റിൽ നിരവധി യുഎസ് യുദ്ധവിമാനങ്ങൾ തകർന്നുവീണെന്നും സംഭവങ്ങളില്‍ തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും എല്ലാ ജീവനക്കാരെയും സുരക്ഷിതരായി വീണ്ടെടുത്തുവെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

‘യുഎസ് മിലിട്ടറി ജെറ്റുകളുടെ എണ്ണമോ തരമോ എന്തുകൊണ്ടാണ് വിമാനം തകർന്നത് എന്ന കാരണമോ വ്യക്തമല്ല, ഇന്ന് രാവിലെ നിരവധി യുഎസ് സൈനിക വിമാനങ്ങൾ കുവൈറ്റിൽ തകർന്നുവീണു’എന്നാണ് കുവൈറ്റ് ആര്‍മി എക്സില്‍ പോസ്റ്റ് ചെയ്തത്. കുവൈറ്റിലെ യുഎസ് എംബസിയിൽ നിന്ന് പുകപടലങ്ങൾ റിപ്പോർട്ട് ചെയ്തതായി വാർത്താ ഏജൻസിയായ എഎഫ്‌പിയും റിപ്പോർട്ട് ചെയ്തു. എന്നാല്‍ അപകടത്തിന്‍റെ വിശദാംശങ്ങളുടെ സ്വതന്ത്രപരിശോധന അമേരിക്കയോ കുവൈത്ത് അധികൃതരോ ഇതുവരെ നല്‍കിയിട്ടില്ല. 

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇരു പക്ഷത്തിന്‍റെയും ആക്രമണങ്ങളുടെവ്യാപ്തിയും തീവ്രതയും വർദ്ധിക്കുകയാണ്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെപ്പോലുള്ള പ്രാദേശിക, നോൺ-സ്റ്റേറ്റ് വിഭാഗങ്ങളും സംഘര്‍ഷങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അതേസമയം യുദ്ധം ബാധിച്ച എല്ലാ രാജ്യങ്ങളിലെയും സാധാരണ ജനങ്ങൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയതും ഏഷ്യ-യൂറോപ്പ് വിമാനങ്ങളുടെ പ്രധാന കേന്ദ്രവുമായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ദുബായ് വിമാനത്താവളവും ഇതിൽ ഉൾപ്പെടുന്നു .  മണിക്കൂറുകളോളമാണ് വിമാനത്താവളം അടച്ചുപൂട്ടിയത്. നഗരത്തിലെ ഒരു ആഡംബര ഹോട്ടലും ഇറാനിയൻ മിസൈൽ ആക്രമണം നേരിട്ട സിവിലിയൻ കെട്ടിടങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം മിനാബ് പട്ടണത്തിലെ ഒരു സ്‌കൂളിൽ യുഎസ്-ഇസ്രായേൽ മിസൈൽ ഇടിച്ചതായും കുട്ടികളടക്കം 160-ലധികം പേർ കൊല്ലപ്പെട്ടതായും ടെഹ്‌റാൻ അവകാശപ്പെട്ടു.

 200 പേർക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചിട്ടുണ്ട്.  യഥാർത്ഥ സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് യുദ്ധം നിരീക്ഷിക്കുന്ന പ്രദേശത്തെ മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നല്‍കുന്നത്.

Kuwait Reports US Military Aircraft Crashes :

US Israel Iran conflict intensifies, leading to significant military incidents. Numerous US military aircraft have reportedly crashed in Kuwait amidst escalating tensions, with Iran claiming responsibility for downing a fighter jet