kuwait-tragedy

കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. അതിനിടെ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ തമിഴ്നാട്ടുകാരാണ്. മരിച്ച 24 മലയാളികളിൽ 20 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 12 മലയാളികളുടെ നില ഗുരുതരമാണ്. 

അതിനിടെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപയും ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് അപകടത്തിൽ പെട്ടവരുടെ കമ്പനി അറിച്ചു. കുവൈത്ത് അമീറും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാകുന്നത്. നാടിനെ നടുക്കിയ ദുരന്തത്തിൽ പൊഴിഞ്ഞ 49 ജീവനുകളിൽ 46 പേരും ഇന്ത്യക്കാരാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. മൂന്നുപേർ ഫിലിപ്പിനോകളാണ്.  മരിച്ച ആളുകളെ തിരിച്ചറിയുന്നതിനുളള നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. അതേസമയം 24 മലയാളികൾ മരിച്ചതിൽ 20 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഏറെയും പത്തനംതിട്ട സ്വദേശികളാണ്. എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുളള നടപടികളാണ് പുരോഗമിക്കുന്നത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായാലുടൻ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്നാണ് കണക്കു കൂട്ടൽ. ഡൽഹിയിൽ വ്യോമസേനയുടെ വിമാനം പൂർണസജ്ജമായി നടപടികൾ പൂർത്തിയാകാൻ കാത്തിരിക്കുകയാണ്. 

 

അതേസമയം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ സജ്ജമാക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രിയും നിർദേശിച്ചിട്ടുണ്ട്. കേന്ദ്രവിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് കുവൈത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ഏകോപനം നടത്തുന്നത്. ഉച്ചയോടെ കുവൈത്തിലെത്തിയ അദ്ദേഹത്തെ കുവൈത്തിലെ ഇന്ത്യൻ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക  വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത് . പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരെ മന്ത്രി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി യഹിയയുമായി കൂടിക്കാഴ്ച നടത്തി . 

പരുക്കേറ്റവർക്കുള്ള വൈദ്യസഹായം, മൃതദേഹം നാട്ടിലെത്തിക്കൽ, അപകടത്തെക്കുറിച്ചുള്ള അന്വേഷണം എന്നി സംബന്ധിച്ച കാര്യങ്ങളിൽ പൂർണ പിന്തുണ അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. അതിനിടെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കുവൈത്ത് അമീർ ധനസഹായം പ്രഖ്യാപിച്ചു. തുക സംബന്ധിച്ച് വിശദാംശങ്ങൾ വരാനിരിക്കുന്നതെയുള്ളൂ. ഇതിന് പിന്നാലെയാണ് എൻബിടിസി കമ്പനിയുടെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ആശ്രിതർക്ക് ജോലിയുൾപ്പെടെ നൽകുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

 
ENGLISH SUMMARY:

Fire mishap: 20 Malayali victims identified; MoS KV Singh arrives in Kuwait, extends support