TAGS

ഒമാന്‍റെ  ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വിസ് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ത്തുന്നു. വെബ്‌സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യവും നീക്കി. നേരത്തെ ടിക്കറ്റ് റിസര്‍വേഷന്‍ ചെയ്ത എല്ലാ യാത്രക്കാര്‍ക്കും സര്‍വീസ് റദ്ദാക്കിയതായി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് നല്‍കും. സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജന്‍സികളെയോ ബന്ധപ്പെട്ടാൽ ടിക്കറ്റ് റീ ഫണ്ട് ലഭിക്കും. ഇന്ത്യയിലേക്ക് വിമാനങ്ങള്‍ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സര്‍വിസുകള്‍ നിര്‍ത്തുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ കമ്പനി വ്യക്തമാക്കി.

 

മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, ലക്ക്‌നൗ, ജൈപ്പൂര്‍ സെക്ടറുകളിലേക്കും സലാലയില്‍ നിന്ന് കോഴിക്കേട്ടേക്കുമാണ് നിലവില്‍ സലാം എയറിന്റെ ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍. ചില കണക്ഷന്‍ സര്‍വീസുകളും നടത്തിവരുന്നുണ്ട്. ദുബായിൽനിന്നും ഫുജൈറയിൽ നിന്നും ഇന്ത്യയിലേക്കുള്ള കണക്ഷൻ സർവീസുകളെയും ഇത് ബാധിക്കും.  ഒക്‌ടോബര്‍ ഒന്ന് മുതല്‍ കോഴിക്കോട്ട് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച പുതിയ സര്‍വീസും റദ്ദാക്കിയവയില്‍ പെടുന്നു.

 

അതേസമയം, എത്ര കാലത്തേക്കാണ് സര്‍വിസ് നിര്‍ത്തുന്നതെന്നത് സംബന്ധിച്ച് വിശദീകരണമൊന്നും വിമാനക്കമ്പനി അധികൃതർ നൽകിയിട്ടില്ല. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന സലാം എയറിന്റെ പിന്‍മാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ തിരിച്ചടിയാണ്.