gulf-accident

റാസൽഖൈമയിൽ രണ്ടു മലയാളികളുടെ മരണത്തിൽ കലാശിച്ച വാഹനാപകടത്തിൽപ്പെട്ട അഞ്ച് പേരും ഒന്നിച്ച് ജോലി ചെയ്ത് താമസിക്കുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അഞ്ച് പേരും ഏതാണ്ട് സമപ്രായക്കാരുമാണ്. ജോലി കഴിഞ്ഞുള്ള സമയം അഞ്ച് പേരും  വാഹനത്തിൽ യാത്ര പുറപ്പെട്ടപ്പോഴായിരുന്നു അപകടം.

 

റാസൽ ഖൈമ പാലത്തിലൂടെ നഖീൽ മേഖലയിലേക്ക് പോകുന്ന  വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്. 

അമിത വേഗത്തിൽ ഓടിയ വാഹനം ജുൽഫാറിനടുത്തെ റൗണ്ട് എബൗട്ടിൽ മറിയുകയായിരുന്നു.  അമിത വേഗത്തിൽ ആയതിനാൽ ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതിരുന്ന വാഹനം  പലതവണ മറിഞ്ഞ ശേഷമാണ് നിന്നതെന്നു സംഭവ സ്ഥലത്ത് എത്തിയ പൊലീസ്  പറഞ്ഞു. 

 

റാസൽ ഖൈമ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് ഓഫീസിനു അഭിമുഖമായുള്ള റോഡിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചു. രണ്ടു മൃതദേഹങ്ങൾ അനുബന്ധ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നു വലീദ് പറഞ്ഞു. 

 

പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം 

 

വാഹനാപകടത്തിൽ പരുക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഇടുക്കി കുമളി സ്വദേശി ബിനു, കട്ടപ്പന സ്വദേശി സഞ്ജയ്, പട്ടാമ്പി സ്വദേശി ശ്രേയസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ബിനുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. എല്ലാവരെയും റാസൽഖൈമ സഖർ ആശുപത്രിയിലാണ്  പ്രവേശിപ്പിച്ചിട്ടുള്ളത്. 

 

തിരുവനന്തപുരം കരമന സ്വദേശി ശോഭ മന്ദിരത്തില്‍ ഗോപകുമാര്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ അതുൽ ഗോപൻ(24), എറണാകുളം ആലുവ സ്വദേശി അർജുൻ വിമല്‍ തമ്പി(24) എന്നിവരാണ് മരിച്ചത്. അതുലിന്റെ പിതാവ് ഗോപകുമാർ രാമചന്ദ്രൻ നായർ ജർമനിയിലാണുള്ളത്. അനിതാകുമാരിയാണ് മാതാവ്.