fish-supermarket-uae

യുഎഇയിൽ  മൂല്യ വർധിത നികുതി (വാറ്റ്) നിലവിൽ വന്നതോടെ മത്സ്യത്തിനും മാംസത്തിനും വിലകൂടി. മീനാ മാർക്കറ്റിൽ അഞ്ചു ശതാമാനമാണ് ' വാറ്റി' നു ശേഷം വില വർധനയുണ്ടായത്. അബുദാബിയിലെ പ്രമുഖ മൽസ്യ ചന്തയായ മീനായിൽ വിവിധയിനം മത്സ്യങ്ങൾക്ക് രണ്ടു ദിർഹമാണ് കൂടിയത്. അറബികളുടെ ഇഷ്ട മൽസ്യമായ സബ്റീം 27 ദിർഹമിനാണ് ഒരു കിലോ വിറ്റിരുന്നത്. അതു  29  ആയി മാറി. 40 ദിർഹമിന് വിറ്റിരുന്ന ഷേരി വില 42 ആയി ഉയർന്നു. ഒരു പെട്ടി സബ്റീം മത്സ്യത്തിന് 15 ദിർഹമാണ് അധികം വാങ്ങുന്നത്. ഗണ്യമായ തോതിൽ മീൻ മാർക്കറ്റിൽ എത്തിക്കുന്ന ഏജൻസികൾ നികുതി നിലവിൽ വന്നതോടെ  വില വർധിപ്പിച്ചതായാണ് വ്യാപാരികൾ പറയുന്നത്. 

എന്നാൽ പുതുവർഷ അവധി ആയതിനാൽ തൊഴിലാളികൾ കടലിൽ പോകാതെ അവധിയെടുത്തതും വില വർധനയ്ക്ക് കാരണമായതായി കച്ചവടക്കാർ സൂചിപ്പിച്ചു. ഒരു കിലോ കിങ് ഫിഷ് 24 ദിർഹമിന് പോയ വാരം ലഭിച്ചിരുന്നു. ഇതു 40 ദിർഹമായി കൂടാൻ കാരണം മൽസ്യബന്ധനം കുറഞ്ഞത് മൂലമാണെന്ന് വിൽപ്പനക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, മദീന സായിദ് മാർക്കറ്റിൽ ഇന്ത്യൻ, പാക്കിസ്ഥാൻ ബീഫിന് ഒന്നര ദിർഹം വില കൂടിയിട്ടുണ്ട്. അൽഐനിൽ നിന്നു ചന്തയിലെത്തുന്ന പ്രാദേശിക ഇറച്ചി വില ഒരു കിലോയിൽ  രണ്ടര ദിർഹം വർധിച്ചിച്ചു.