colombia-earthquake

നൂറ്റാണ്ടിലെ വന്‍ ഭൂചലനത്തില്‍ നടുങ്ങി കൊളംബിയ. മരണ സംഖ്യ 224 ആയി. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിങ്കളാഴ്ച പ്രാദേശിക സമയം 7.34നാണ് ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ബൊഗോട്ടയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കൊളംബിയ ഒന്നാകെ വിറങ്ങലിച്ചു. 

നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. അയല്‍രാജ്യങ്ങളായ ഇക്വഡോറിലും വെനസ്വേലയുടെ അതിര്‍ത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു. പ്രഭവകേന്ദ്രത്തിനടുത്തുള്ള ഷോക്കോയിൽ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായി. 107 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. കൊളംബിയയിലെ കാപ്പിത്തോട്ടങ്ങൾക്കു പേരുകേട്ട റിസറാൾഡ മേഖലയിലാണ് കൂടുതൽ നാശനഷ്ടം. 

ഭൂകമ്പ സാധ്യതയേറിയ പസഫിക് അഗ്നിവലയത്തിലാണ് കൊളംബിയയുടെ സ്ഥാനം. ഓരോ മാസവും ചെറുതും വലുതുമായ ആയിരക്കണക്കിന് ഭൂചലനങ്ങൾ ഇവിടെ രേഖപ്പെടുത്താറുണ്ട്. 21 തുടർചലനങ്ങൾ രേഖപ്പെടുത്തിയെന്നും ഇനിയും ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും കൊളംബിയൻ ജിയോളജിക്കൽ സർവീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ പ്രസിഡന്റ് അധികാരമേറ്റ് ദിവസങ്ങൾക്കകമാണ് രാജ്യം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തിര ധനസഹായവും പുനരധിവാസവും വേഗത്തിലാക്കാന്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള അടിയന്തിര രക്ഷാപ്രവര്‍ത്തനം വിവിധ നഗരങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Colombia earthquake caused widespread devastation with a 7.4 magnitude tremor leading to over 224 deaths and hundreds of buildings collapsing. Rescue operations are ongoing in the wake of this century's major seismic event.