Photo Credit: Rock County Sheriff's Office
കൗമാരക്കാരിയായ മകളെ ക്രൂരമായി കൊലപ്പടുത്തി അമ്മ. വിസ്കോൺസിനിലെ ടൗൺ ഓഫ് ടർട്ടിൽ സ്വദേശിയായ ടൈസ് ഒനിൻസ്കി (41) ആണ് മകൾ കുറെൻ റെയിനെ കൊലപ്പെടുത്തിയത്. ഇലോണ്‍ മസ്കില്‍ നിന്നും തന്‍റെ മകളെ രക്ഷിക്കാനായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിനോട് ഒനിന്‍സ്കി വെളിപ്പെടുത്തിയത്.
കഴിഞ്ഞ മാർച്ച് 19-ന് രാത്രിയിലാണ് ഒനിൻസ്കി മകളെ കത്തികൊണ്ട് കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. പിറ്റേന്ന് രാവിലെ ഒനിൻസ്കി തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. ആക്രമണത്തെ പറ്റി അറിഞ്ഞ പൊലീസ് ആംബുലൻസ് വേണോ എന്ന് ചോദിച്ചപ്പോൾ, 'അവൾ മരിച്ചു മോളേ, അവൾക്ക് ഇനി വേണ്ടത് ശവമഞ്ചമാണ്" എന്നായിരുന്നു ഒനിന്‍സ്കിയുടെ മറുപടി.
പൊലീസ് എത്തുമ്പോൾ കഴുത്തിലും കൈത്തണ്ടയിലും മുറിവുകളുമായി ഒനിൻസ്കിയെ കണ്ടെത്തി. വീട്ടില്‍ കഴുത്തില്‍ ഗുരുതര മുറിവേറ്റ് കൊല്ലപ്പെട്ട നിലയില്‍ 14കാരിയേയും കണ്ടെത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിട്ടുമുണ്ടായിരുന്നു. ഒനിൻസ്കിയുടെ രക്തപരിശോധനയിൽ ബെൻസോഡിയാസെപൈൻസ്, ആംഫെറ്റാമൈൻ, ടിഎച്ച്സി എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയപ്പോള്‍ തന്റെ പേര് വാർത്തകളിൽ വന്നോ എന്ന് ഇവർ പൊലീസിനോട് ചോദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് പറഞ്ഞപ്പോൾ ഒനിന്‍സ്കി നിരാശ പ്രകടിപ്പിച്ചു. നരഹത്യക്ക് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.