ismail-hanyeh
  • ഹനിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു
  • വെടിയേറ്റത് വസതിക്കുള്ളില്‍ വച്ച്
  • ഏത് സാഹചര്യവും നേരിടാന്‍ തയാറെന്ന് ഇസ്രയേല്‍

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനി ഇസ്രയേലിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലെ വസതിക്കുള്ളില്‍ വച്ചാണ് ഹനി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹനിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഹിസ്ബുല്ല തലവന്‍മാരിലൊരാളായ ഫൗദ് ഷുകറിനെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതിന്‍റെ പിറ്റേന്നാണ് ഹനിയുടെയും മരണം. ഏത് തരത്തിലുള്ള സാഹചര്യവും നേരിടാന്‍ സൈന്യം ഒരുക്കമാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാറി വ്യക്തമാക്കി.

 2017 മുതല്‍ ഹമാസിന്‍റെ തലവനായിരുന്നു ഹനി. ഖത്തറിലിരുന്നായിരുന്നു ഹനി ഹമാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വന്നത്. ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹനി. ഇറാനിലെത്തിയ ഹനി , ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. 

ഇസ്രയേല്‍–ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ സംഭാഷണങ്ങള്‍ക്കുള്ള മധ്യസ്ഥനായി ഹനി ഇടപെട്ടിരുന്നു. ഹനിയുടെ മൂന്ന് ആണ്‍മക്കളും നാല് പേരക്കുട്ടികളും ഇസ്രയേല്‍ ആക്രമണത്തില്‍ നേരത്തെ കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെട്ടിരുന്നു. 

ഗാസയിലെ അഭയാര്‍ഥി ക്യാംപിലാണ് ഹനി ജനിച്ചത്. 1980കളുടെ അവസാനത്തോടെ ഹനി ഹമാസില്‍ ചേര്‍ന്നു. വൈകാതെ ഷെയ്ഖ് അഹമ്മദ് യാസീന്‍റെ വലംകൈയായി മാറി.  80കളിലും 90കളിലും നിരവധി തവണ ഇസ്രയേലിന്‍റെ തടവിലായി. 2006ലെ പലസ്തീന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായി ചുമതലേയറ്റു. പിന്നാലെ വീണ്ടും ജയിലിലുമായി. പത്ത് വര്‍ഷത്തിന് ശേഷമാണ് ഹമാസ് തലവനായി ഹനി തിരികെയെത്തി വാര്‍ത്തകളില്‍ നിറഞ്ഞത്. അതേ വര്‍ഷം തന്നെ ഹനിയെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. 

ENGLISH SUMMARY:

Hamas Chief Ismail Haniyeh killed in Iran