ബിഗ് ബോസ് മലയാളം സീസൺ 2-ന് ശേഷം ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടികളെക്കുറിച്ചും വൈകാരിക തകർച്ചകളെക്കുറിച്ചും മനസ്സ് തുറന്ന് നടി ആര്യ. അച്ഛന്റെ ചികിത്സയ്ക്കായി സമ്പാദ്യം മുഴുവൻ ചെലവായതിനെ തുടർന്നാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ബിഗ് ബോസിലേക്ക് പോയതെന്ന് ആര്യ പറയുന്നു. എന്നാൽ കോവിഡ് കാരണം 75-ാം ദിവസം ഷോ നിർത്തിവെച്ച് പുറത്തുവന്നപ്പോൾ വലിയ സൈബർ ആക്രമണങ്ങളും ലോക്ക്ഡൗൺ ആശങ്കകളുമാണ് നേരിടേണ്ടി വന്നത്. എന്നാൽ ഇതിനേക്കാൾ വലിയ ആഘാതമായിരുന്നു ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപുണ്ടായിരുന്ന പ്രണയബന്ധത്തിലുണ്ടായ തകർച്ച. അശ്വതി അശോക് വിശാലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിഗ് ബോസിന് ശേഷം നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ചും, വ്യക്തിജീവിതത്തിലുണ്ടായ വലിയ വിശ്വാസവഞ്ചനയെക്കുറിച്ചും ആര്യ വെളിപ്പെടുത്തിയത്.
‘അച്ഛന്റെ മരണത്തിന്റെ വേദന മറന്നു തുടങ്ങുന്ന സമയത്താണ് ബിഗ് ബോസിലേക്ക് പോകുന്നത്. സാമ്പത്തികമായ ബുദ്ധിമുട്ട് കാരണമാണ് അവിടേക്കു പോകാൻ തീരുമാനമെടുക്കുന്നത്. അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വന്ന ചെലവുകളിലൂടെ ഞാൻ അതുവരെ ഉണ്ടാക്കിയെടുത്ത സമ്പാദ്യം മുഴുവൻ തീർന്നിരുന്നു. നല്ലൊരു ഓഫർ ആയതുകൊണ്ട് ബിഗ് ബോസിനോട് നോ പറയാനായില്ല. ആ ഷോയോട് ഇഷ്ടവും ഉണ്ടായിരുന്നു. ഹിന്ദി ഷോയൊക്കെ നിരന്തരം കാണാറുണ്ടായിരുന്നു. ഷോയുടെ ഉള്ളിൽ എനിക്കൊരു പ്രശ്നവുമില്ലായിരുന്നു, നല്ലൊരു അനുഭവവുമായിരുന്നു. എന്നാൽ അതിനകത്തു നിന്നു പുറത്തുവന്നപ്പോൾ അതിത്രയും വലിയ ദുരന്തരത്തിലോട്ടാണെന്ന് അറിയില്ലായിരുന്നു. എന്റെ ഇമേജ് മുഴുവൻ നശിച്ചു, സൈബർ അറ്റാക്. ഞാനിറങ്ങി വരുന്ന സമയത്ത് കോവിഡായിരുന്നു. 75–ാം ദിവസം ഷോ നിർത്തി വയ്ക്കേണ്ടി വന്നു. മാത്രമല്ല ലോക്ഡൗണും. ബിഗ് ബോസ് എന്ന അടച്ചിട്ട മുറിയിൽ നിന്ന് പുറത്തുവന്ന ഞങ്ങൾ ചെന്നുപെട്ടത് അതിനേക്കാൾ വലിയൊരു അടച്ചുപൂട്ടലിലേക്കായിരുന്നു. സാധാരണഗതിയിൽ ഇത്തരം ഒരു ഷോ കഴിഞ്ഞ് പുറത്തു വരുമ്പോൾ സപ്പോർട്ട് ചെയ്യാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടെയുണ്ടാകും. എന്നാൽ ആ സമയത്ത് മാസ്ക് ധരിച്ച, പരസ്പരം മുഖത്തുപോലും നോക്കാൻ പാടില്ലാത്ത ഭയാനകമായ സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോയത്. ഫോൺ വഴി മാത്രമായിരുന്നു സുഹൃത്തുക്കളുമായി സംസാരിക്കാൻ സാധിച്ചിരുന്നത്. അവർ എന്നെ വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലാണ് എന്നെ ഏറ്റവും കൂടുതൽ ഉലച്ച മറ്റൊരു വലിയ ആഘാതം ഉണ്ടാകുന്നത്. ബിഗ് ബോസിനുള്ളിൽ പോകുന്നതിന് മുൻപ് ഞാൻ ഒരു റിലേഷൻഷിപ്പിൽ ആയിരുന്നു. ഷോ കഴിഞ്ഞ് തിരികെ വരുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യാനും കൂടെ നിൽക്കാനും ഉണ്ടാകും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്ന, ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചിരുന്ന വ്യക്തി ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും എന്നെ ഇട്ടിട്ടു പോയിരുന്നു. ആ ഒരു അവസ്ഥയിൽ നിന്ന് കിട്ടിയ റിജക്ഷൻ എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കാരണം, നമ്മൾ അത്രയും ഇൻവോൾവ്ഡ് ആയി, ഇമോഷനലി ഇൻവെസ്റ്റ് ചെയ്ത ഒരു ബന്ധത്തിൽ നിന്ന് വളരെ ഹാപ്പി ആയി നമ്മളെ ഷോയിലേക്ക് പറഞ്ഞുവിട്ടിട്ട്, തിരിച്ചു വരുമ്പോൾ ആ ആളില്ല എന്ന് പറയുന്നത് ഒരു വലിയ ട്രോമയാണ്.
എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലാണ് എന്നെ ഏറ്റവും കൂടുതൽ ഉലച്ച മറ്റൊരു വലിയ ആഘാതം ഉണ്ടാകുന്നത്. ബിഗ് ബോസിനുള്ളിൽ പോകുന്നതിന് മുൻപ് ഞാൻ ഒരു റിലേഷൻഷിപ്പിൽ ആയിരുന്നു. ഷോ കഴിഞ്ഞ് തിരികെ വരുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യാനും കൂടെ നിൽക്കാനും ഉണ്ടാകും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്ന, ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ചിരുന്ന വ്യക്തി ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും എന്നെ ഇട്ടിട്ടു പോയിരുന്നു. ആ ഒരു അവസ്ഥയിൽ നിന്ന് കിട്ടിയ റിജക്ഷൻ എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. കാരണം, നമ്മൾ അത്രയും ഇൻവോൾവ്ഡ് ആയി, ഇമോഷനലി ഇൻവെസ്റ്റ് ചെയ്ത ഒരു ബന്ധത്തിൽ നിന്ന് വളരെ ഹാപ്പി ആയി നമ്മളെ ഷോയിലേക്ക് പറഞ്ഞുവിട്ടിട്ട്, തിരിച്ചു വരുമ്പോൾ ആ ആളില്ല എന്ന് പറയുന്നത് ഒരു വലിയ ട്രോമയാണ്.
ഒരു വശത്ത് ഇയാൾ എനിക്ക് ചെറിയ ചെറിയ പ്രതീക്ഷകൾ തന്നുകൊണ്ടിരുന്നു. പക്ഷേ പിന്നിൽ നിന്ന് അയാൾ എന്നെ ചതിക്കുകയായിരുന്നു. അത്രയും സ്നേഹിക്കുമ്പോൾ ഒരാൾ തരുന്ന ചെറിയൊരു പ്രതീക്ഷയിൽ പോലും നമ്മൾ പിടിച്ച് തൂങ്ങും. ഇയാൾ തിരികെ വരും എന്ന് വിചാരിക്കും. എന്റെ സുഹൃത്തുക്കൾ എന്നോട് പറയുമായിരുന്നു ‘ഇനി അയാൾ തിരിച്ചു വരില്ല, നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ’ എന്ന്. എന്നാൽ ഞാൻ അയാളോട് പോയി ചോദിക്കുമ്പോൾ അയാൾ പറയും ‘നീ എന്തിനാണ് മറ്റുള്ളവർ പറയുന്നത് കേൾക്കുന്നത്, ഞാൻ പറയുന്നത് കേട്ടാൽ പോരെ?’ എന്ന്. ആ സമയത്ത് എനിക്ക് മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ടിയിരുന്നില്ല, അയാളുടെ ആ വാക്ക് മാത്രം മതിയായിരുന്നു എന്ന് തോന്നും. അത്രയധികം ഞാൻ ഇമോഷനലി ഡിപെൻഡന്റ് ആയിരുന്നു. നമ്മളെത്തന്നെ പൂർണമായും വിട്ടുകൊടുക്കുന്ന അവസ്ഥ.
പക്ഷേ ഒരു ഘട്ടത്തിൽ കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ദൈവം നേരിട്ട് കണ്ണിനുമുന്നിൽ കൊണ്ട് കാണിച്ചു തന്നതുപോലെ ചില കാര്യങ്ങൾ ഞാൻ കണ്ടുപിടിച്ചു. കണ്ണിനു മുന്നിൽ കാണുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. അയാൾ എന്നെ മാനിപുലേറ്റ് ചെയ്യുകയായിരുന്നു എന്നും, ഞാനായിട്ട് സ്വയം പിന്മാറണം എന്ന് അയാൾ ആഗ്രഹിച്ചിരുന്നു എന്നുമാണ് അപ്പോൾ എനിക്ക് മനസ്സിലായത്. അയാൾക്ക് യാതൊരു ഗിൽറ്റി ഫീലുമില്ലായിരുന്നു. സുഹൃത്തുക്കൾ എന്നോട് ചോദിച്ചു "ഇനിയും നിനക്ക് ഇത് വേണോ?" എന്ന്. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന്. അതൊരു പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ഒരുപാട് സമയം എടുത്ത് മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയതാണ്. പ്രത്യേകിച്ച് സ്നേഹത്തിന് വേണ്ടി നമ്മൾ യാചിക്കരുത് എന്ന് എല്ലാവരും പറയും. എന്നാൽ ഞാൻ നന്നായി ഇരന്നിട്ടുണ്ട്. കരഞ്ഞ് കാലുപിടിച്ചു വരെ യാചിച്ചിട്ടുണ്ട് ‘എന്നെ കളഞ്ഞിട്ട് പോകരുത്’ എന്ന്. കാരണം എനിക്ക് ഒരുപാട് ഭയങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒരു വിവാഹമോചനത്തിലൂടെ കടന്നു പോയ ഒരു സിംഗിൾ മദർ ആണ്. നാഷണൽ ലെവലിൽ പോകുന്ന ഒരു ബിഗ് ഷോയിൽ വച്ച് ഞാൻ എന്റെ റിലേഷൻഷിപ്പിനെക്കുറിച്ച് വളരെ ഹാപ്പിയായി സംസാരിച്ചിട്ടുമുണ്ട്. കാരണം ഇത് കഴിഞ്ഞ് തിരികെ ചെന്നാൽ വിവാഹം എന്നതായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നാൽ അത് തകർന്നു എന്ന് മാത്രമല്ല, ഞാൻ പുറത്തിറങ്ങിയപ്പോൾ എന്നെക്കുറിച്ച് വളരെ മോശമായി ആളുകൾ സംസാരിക്കുന്നുണ്ടായിരുന്നു. അതിനോടൊപ്പം ഇതും കൂടി വന്നാൽ ആളുകൾ എന്തും പറയും. "ഇവളുടെ ബിഗ് ബോസിലെ സ്വഭാവം കണ്ടിട്ടായിരിക്കും അയാൾ കളഞ്ഞിട്ട് പോയത്" എന്ന് ഇപ്പോഴും ചിലർ പറയാറുണ്ട്. ഈ പേടികൾ കാരണമാണ് ഞാൻ അന്ന് അയാളുടെ കാലുപിടിച്ചു യാചിച്ചത്.
എന്നാൽ പിന്നീട് ആ യാഥാർഥ്യം സ്വയം അംഗീകരിക്കാൻ ഞാൻ ഒരുപാട് സമയമെടുത്തു. കുറെ ബ്രേക്ക്ഡൗണുകൾക്ക് ശേഷമാണ് ഒടുവിൽ ആ ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്. ഇതിൽ നിന്നും ഹീൽ ആയി വരിക എന്നത് ഒട്ടും ഈസി ആയിരുന്നില്ല. ബന്ധങ്ങൾ വേർപിരിയുമ്പോൾ ആളുകൾ വളരെ എളുപ്പത്തിൽ പറയും "പോയത് പോയി, ഇനി ജോലി നോക്ക്" എന്ന്. എന്നാൽ സ്വിച്ച് ഇട്ടതുപോലെ പെട്ടെന്ന് മാറുക സാധ്യമല്ല. ആ സമയത്ത് എന്റെ ഡെയിലി റുട്ടീൻ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. രാവിലെ എഴുന്നേറ്റാൽ ആദ്യം ഫോൺ എടുത്ത് അയാളുടെ മെസ്സേജോ കോളോ ഉണ്ടോ എന്ന് നോക്കും. സോഷ്യൽ മീഡിയയിൽ അയാൾ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ, അയാൾ അപ്സെറ്റ് ആണോ എന്നൊക്കെ സ്റ്റോക്ക് ചെയ്ത് നോക്കും. എല്ലാവരും ചെയ്യുന്ന കാര്യമാണിത്. എന്നാൽ ഒരു പരിധിവരെ ഈ സ്റ്റോക്കിങ് എന്നെ സഹായിച്ചു. കാരണം, ഞാൻ ഇവിടെ തകർന്നിരിക്കുമ്പോൾ അയാൾ സന്തോഷത്തോടെ വെക്കേഷൻസിന് പോകുന്ന ഫോട്ടോകളും സ്റ്റാറ്റസുകളും കാണാൻ തുടങ്ങി. അത് എനിക്കൊരു ശക്തമായ കൊട്ടായിരുന്നു. ‘അയാൾ അവന്റെ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ നീ എന്താണ് ഈ ചെയ്യുന്നത്’ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.
അങ്ങനെ മെല്ലെ മെല്ലെ ഞാൻ എന്നിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയത്ത് എനിക്ക് കോൺസെൻട്രേറ്റ് ചെയ്യാൻ ഉണ്ടായിരുന്ന ഒരേയൊരു എലമെന്റ് 'കാഞ്ചീവരം' ആയിരുന്നു. ലോക്ക്ഡൗൺ സമയത്ത് എല്ലാവരും ഓൺലൈൻ ഷോപ്പിങിൽ ശ്രദ്ധിച്ചിരുന്ന സമയമായിരുന്നു അത്. ഞാൻ എന്റെ മുഴുവൻ ടൈമും, പ്രൊഡക്ടിവിറ്റിയും, ക്രിയേറ്റീവ് സൈഡും കാഞ്ചീവരം എന്ന ബ്രാൻഡിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങി. അങ്ങനെ പടിപടിയായി ഞാൻ എന്നെത്തന്നെ സ്നേഹിക്കാൻ തുടങ്ങി. ഒരു തകർച്ചയിൽ നിൽക്കുമ്പോൾ നമ്മുടെ അറ്റൻഷൻ ഡൈവേർട്ട് ചെയ്യാൻ പറ്റുന്ന, നമുക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും ഒരു കാര്യം (അത് സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ ഇടുന്നതാകാം, ബ്രാൻഡ് നടത്തുന്നതാകാം) കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്.
നമുക്ക് ഒരാളെ മടുത്തു എങ്കിൽ അത് വളരെ ഓപ്പൺ ആയി അക്സെപ്റ്റ് ചെയ്യുകയും അയാളോട് തുറന്നു പറയുകയും വേണം. അത് ചെയ്യാതെ ഒരാളെ കൺഫ്യൂഷനിൽ നിർത്തി ആശയക്കുഴപ്പത്തിലാക്കുന്നത് ഒരു മനുഷ്യനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഞാൻ ഇത് പറഞ്ഞാൽ മറ്റേയാൾ ആത്മഹത്യ ചെയ്യുമോ എന്ന പേടിയിൽ പറയാതിരിക്കുന്നതും തെറ്റാണ്. റിലേഷൻഷിപ്പ് മുന്നോട്ട് പോവില്ല എന്ന് ഉറപ്പായാൽ അത് കൃത്യമായി പറഞ്ഞ് അവസാനിപ്പിക്കുകയാണ് വേണ്ടത്,' ആര്യ പറഞ്ഞു.