'3 ഇഡിയ്റ്റ്സ്' സിനിമ സോനം വാങ്ചുക്കിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതല്ലെന്ന് നടന്‍ ആമിര്‍ ഖാന്‍. സോനം ചെയ്യുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം അറിയപ്പെടാന്‍ തങ്ങളുടെ സിനിമയുടെ ആവശ്യമില്ലെന്നും ആമിര്‍ വ്യക്തമാക്കി. സോനം വാങ്ചുക്കിന്‍റെ ജീവിതം ആസ്പദമാക്കിയാണ് '3 ഇഡിയറ്റ്സ്' സിനിമ ഇറങ്ങിയതെന്ന നടന്‍ ഓമി വൈദ്യയുടെ പ്രസ്താവന തെറ്റാണെന്നും ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്താക്കി.
'അതൊരു തെറ്റിദ്ധാരണ മാത്രമാണ്. ചതുറിന്‍റെ ഒരു വിഡിയോ കണ്ടിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞത് തെറ്റാണ്. ഒരുപക്ഷേ അദ്ദേഹം അതാവും ചിന്തിച്ചുവച്ചത്. എന്നാല്‍ സിനിമ എഴുതിയ രാജ്കുമാര് ഹിരാനിക്കോ അഭിജിത്ത് ജോഷിക്കോ സോനം വാങ്ചുക്കിനെ അറിയില്ലായിരുന്നു. എങ്ങനെയാണെങ്കിലും സോനം ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. അദ്ദേഹത്തേയും അദ്ദേഹം ചെയ്ത കാര്യങ്ങളേയും ബഹുമാനിക്കുന്നതിന് '3 ഇഡിയ്റ്റ്സി'ലെ കഥാപാത്രം ആവണമെന്നില്ല. വസ്തുതാപരമായ കാഴ്ചപ്പാടില്‍ നിന്നുമാണ് ഇത് ഞാന്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ പറ്റി ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആശങ്കയുണ്ട്. എല്ലാം നന്നായി നടക്കുമെന്ന് വിചാരിക്കുന്നു. അദ്ദേഹം ഉടന്‍ നിരാഹാരം അവസാനിപ്പിക്കുമെന്ന് വിചാരിക്കുന്നു,' ആമിര്‍ ഖാന്‍ പറഞ്ഞു.
'3 ഇഡിയറ്റ്സി'ലെ 'ചതുർ രാമലിംഗം' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഓമി വൈദ്യ സോനം വാങ്ചുകിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. '3 ഇഡിയറ്റ്സ്' സിനിമയിൽ ആമിർ ഖാൻ അവതരിപ്പിച്ച 'ഫുൻസുക് വാങ്ഡു' എന്ന കഥാപാത്രം, യഥാർഥ ജീവിതത്തിൽ ലഡാക്കിലെ ഒരു എൻജിനീയറും ഉപജ്ഞാതാവും അധ്യാപകനും പരിഷ്കർത്താവുമായ സോനം വാങ്ചുകിനെ ആസ്പദമാക്കിയുള്ളതാണെന്ന് നിങ്ങൾക്കറിയാമോ? ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. വളരെ രസകരമായ ഒരു വ്യക്തിത്വമാണ് അദ്ദേഹം.
ജീവിതത്തിൽ അവിശ്വസനീയമായ ഒട്ടനവധി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ വളരെ വിനയമുള്ള ഒരാളാണെന്ന് തോന്നുകയും ചെയ്യും. അത് ശരിക്കും ഒരു അത്ഭുതകരമായ കാര്യമാണ്. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ തിരഞ്ഞുനോക്കണമെന്നും അദ്ദേഹം ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്നും ഞാൻ അഭ്യർഥിക്കുന്നു,' എന്നാണ് ഓമി വിഡിയോയില്‍ പറഞ്ഞത്.