seema-g-nair

TOPICS COVERED

അടുത്തിടെ ആര്‍ത്തവത്തെ പറ്റി പറഞ്ഞ നടി സീമ ജി.നായരുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ആര്‍ത്തവ വേദന സഹിക്കാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ എങ്ങനെ പ്രസവവേദന താങ്ങുമെന്നാണ് ഒരു അഭിമുഖത്തില്‍ സീമ ചോദിച്ചത്. ‘ഇന്നത്തെ പെൺകുട്ടികൾക്ക് പീരിഡ്സ് ആയിക്കഴിഞ്ഞാൽ ഭയങ്കര തളർച്ചയും പ്രശ്നങ്ങളും അയ്യോ പൊത്തോ വിളികളും പിന്നെ കൂടെയുള്ളവര് തിരുമ്മി കൊടുക്കലും ഒക്കെയാണ്. അതു കാണുമ്പോൾ ഞാൻ ഓർത്തിട്ടുണ്ട്, ഒരു പീരിയഡ്സിന്റെ വേദന സഹിക്കാൻ കഴിയാത്ത കുട്ടികൾ എങ്ങനെയാ ഒരു പ്രസവവേദന സഹിക്കുന്നത്, എങ്ങനെയാ പ്രസവിക്കുന്നത് എന്ന്. അതൊരു നിസ്സാര കാര്യമല്ലല്ലോ, നമ്മുടെ ജീവൻ കൊടുത്ത് ഒരു ജീവനെ ഉണ്ടാവുകയാണ്,' എന്നാണ് സീമ പറഞ്ഞത്. 

പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് നടിക്ക് നേരെ ഉയരുന്നത്. ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സീമ. മൂന്ന് വര്‍ഷം മുന്നേ നല്‍കിയ അഭിമുഖമാണ് ഇതെന്നും പറഞ്ഞത് മുഴവനും കേള്‍ക്കാതെ കുറച്ച് ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുകയാണെന്നും സീമ ജി.നായര്‍ പറഞ്ഞു. 

'ഞാൻ രണ്ടുമൂന്നു വർഷങ്ങൾക്കു മുന്നേ ഒരു ചാനലിൽ ഒരു ഇന്റർവ്യൂ കൊടുത്തു, അതൊരു ഹോം ടൂർ പോലത്തെ പ്രോഗ്രാം ആയിരുന്നു, അതിൽ എന്റെ അഭിനയ ജീവിതത്തെകുറിച്ചും, അനുഭവിച്ച കഷ്ടപ്പാടുകളെകുറിച്ചും പറഞ്ഞു, എന്റെ അമ്മയിൽ നിന്നാണ് സഹനം പഠിച്ചതെന്നുമൊക്കെ, അമ്മയുടെ അസുഖം, ഓപ്പറേഷൻ, അത് കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വരുമ്പോൾ നാടക സ്റ്റേജിൽ കയറേണ്ടി വന്നുവെന്നും, ചോരയൊലിക്കുന്ന മാറിടത്തോടെ അമ്മ സ്റ്റേജിൽ കയറിയെന്നും, അത്‌ അമ്മ ജോലി ചെയ്ത പ്രസ്ഥാനത്തോടുള്ള കൂറാണെന്നുമൊക്കെ,എനിക്കു വയ്യാതെ വന്നപ്പോൾ ഞാൻ അഭിനയിക്കേണ്ടി വന്നകാര്യവുമൊക്കെ പ്രതിപാദിച്ചിരുന്നു.

ഞാൻ ഉദ്ദേശ്ശിച്ചത് എത്ര വേദനകൾ സഹിച്ചും, കഷ്ടപാടുകൾ സഹിച്ചും നിന്നതിനെക്കുറിച്ചായിരുന്നു, അതിന്റെ കൂടെ (ഇപ്പോൾ ഒരു പീരീഡ്സ് വന്നാൽ പോലും താങ്ങാൻ പറ്റാത്ത കുട്ടികൾ ആണെന്നും, ഇവർ എങ്ങനെ പ്രസവ വേദന സഹിക്കുമെന്നും ചോദിച്ചു )..

ഞാൻ എന്ത് കൊണ്ട് ആ വാക്കുകൾ പറഞ്ഞു, അതിനു മുന്നേയും, പിന്നെയും എന്തുകൊണ്ട് അത് പറഞ്ഞു എന്ന് നോക്കാതെ, ചില വാക്കുകൾ കട്ട് ചെയ്ത് ആ ചാനെൽ എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു, കുറെ നാളുകൾക്കു മുന്നേ ഈ വിഷയം ഇവിടുത്തെ സംസാരം അല്ലായിരുന്നു, സംസാരം ആയി വന്നപ്പോൾ ഞാൻ എന്ത് കാരണത്താൽ അത് പറഞ്ഞു എന്ന് ക്ലിയർ ആക്കാതെ അത് മാത്രം എടുത്തിട്ട ചാനലിനെ ഞാൻ അഭിനന്ദിക്കുന്നു. 

ഇപ്പോൾ “തെറി ”കൊണ്ട് അഭിക്ഷേകം ആണ്, എന്റെ സ്റ്റേറ്റ്മെന്റ് തെറ്റാണെന്നും പറഞ്ഞ്. ഇനി മൂന്നു വർഷം മുന്നേയും വായ തുറക്കരുത്, മൂന്നു വർഷം കഴിഞ്ഞും തുറക്കരുത്. അനുഭവം ഗുരു ഒരു ഇന്റർവ്യും കൊടുക്കാതെ എവിടെയേലും ഇരുന്നാൽ അത്രയും നല്ലത്,' സീമ ജി.നായര്‍ കുറിച്ചു. 

ENGLISH SUMMARY:

Seema G Nair's recent statements about menstruation have garnered significant attention, sparking both praise and criticism. She clarified a three-year-old interview where she questioned how girls unable to bear menstrual pain could endure childbirth.