ahaana-thanavi-new-video

കാനഡയിൽ നിന്നും ജോലി വിട്ട് നാട്ടിലേക്ക് വന്നത് അമ്മൂമ്മയെ നോക്കാൻ വേണ്ടിയാണെന്ന തൻവിയുടെ വിഡിയോ വലിയ വിവാദമായതിന് പിന്നാലെ പുതിയ വിഡിയോ പുറത്ത്. നാട്ടിലേക്കു വരാൻ കാരണം അമ്മൂമ്മ മാത്രമല്ല മകന്‍റെ ചികിത്സയ്ക്കു കൂടിയാണെന്ന് വെളിപ്പെടുത്തി തൻവി സുധീർ ഘോഷ്. മകന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിന്‍റെ ചികിത്സ കാനഡയിൽ നടക്കില്ലെന്ന് മനസിലായതുകൊണ്ടാണ് നാട്ടിലേക്ക് വന്നതെന്ന് തന്‍വി പുതിയ വിഡിയോയില്‍ പറയുന്നു.

തന്‍വി പങ്കുവച്ച ആദ്യ വിഡിയോയില്‍ കടുത്ത ഒറ്റപ്പെടലിനെക്കുറിച്ച് കണ്ണീരോടെ സംസാരിക്കുന്ന സിന്ധു കൃഷ്ണകുമാറിന്‍റെ അമ്മയുടെ ഭാഗം ഉള്‍പ്പെട്ടിരുന്നു. അതോടെ കടുത്ത വിമർശനമാണ് സിന്ധു കൃഷ്ണകുമാറിനെതിരെ ഉയര്‍ന്നത്. സിന്ധു കൃഷ്ണയും ഭർത്താവും മക്കളും അമ്മൂമ്മയെ നോക്കുന്നില്ലേ എന്നതടക്കമുള്ള ചോദ്യങ്ങൾ സൈബറിടത്ത് വലിയ ചര്‍ച്ചയായതോടെ വിഷയത്തില്‍ വിശദീകരണവുമായി അഹാന കൃഷ്ണയും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ‍ തന്‍വി പുതിയ വിഡിയോ അപ്‌ലോഡ് ചെയ്തത്.  ആരും ഫോൺ വിളിക്കാൻ ഇല്ലെന്ന് അമ്മൂമ്മ പറഞ്ഞതിന് കാരണം തന്നെ വിഷമിപ്പിച്ച് നാട്ടിലേക്ക് വരുത്താൻ വേണ്ടിയായിരുന്നുവെന്നും ആരും  തെറ്റിദ്ധരിക്കരുതെന്നും തൻവി പറഞ്ഞു.

തന്‍വിയുടെ വാക്കുകളിങ്ങനെ,  അമ്മൂമ്മയുടെ വിഷമം കണ്ടതുകൊണ്ടാണ് നാട്ടിലേക്ക് വന്നതെന്ന് ഞാൻ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞിരുന്നു. അത് എല്ലാവരും നെഗറ്റീവായിട്ടാണ് കണ്ടത്. ആര് എന്ത് ചെയ്ത് കൊടുത്താലും അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഈ ലോകത്ത് എന്നെയായിരുന്നു ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് അവർ എനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തന്നതും ഞാൻ എല്ലാം തിരിച്ച് ചെയ്ത് കൊടുക്കുന്നതും. ആരും ഫോൺ വിളിക്കാൻ ഇല്ലെന്ന് അമ്മൂമ്മ പറഞ്ഞതിന് കാരണം എന്നെ വിഷമിപ്പിച്ച് നാട്ടിലേക്ക് വരുത്താൻ വേണ്ടിയായിരുന്നു. പ്രായമായതുകൊണ്ട് അമ്മൂമ്മയ്ക്ക് ചില ചിട്ടകളുണ്ട്. അതുകൊണ്ട് തന്നെ എല്ലായിടത്തും അഡ്ജസ്റ്റ് ചെയ്ത് നിൽക്കാൻ പറ്റില്ല.

കാനഡയ്ക്ക് പോകും മുമ്പ് ഞാനും അമ്മൂമ്മയും തമ്മിലും വഴക്കിട്ടിട്ടുണ്ട്. കാന‍ഡയിൽ ഞാൻ കെയർ ഹോമിൽ ജോലി ചെയ്തിട്ടുണ്ട്. സ്പെഷൽ നീഡ്സ് ഉള്ളവരെയാണ് പരിപാലിച്ചിരുന്നത്. അവിടെ ജോലി ചെയ്യാൻ തുടങ്ങിയശേഷമാണ് അമ്മൂമ്മയുടെ ആവശ്യങ്ങളും അമ്മൂമ്മ പറഞ്ഞ കാര്യങ്ങളും അത്ര വലുതല്ലെന്ന് മനസിലായത്. അമ്മൂമ്മ പറഞ്ഞത് ചെറിയ കാര്യങ്ങളാണ്. എന്നിട്ടാണോ ഇക്കാര്യങ്ങളുടെ പേരിൽ ഞാൻ വഴക്ക് കൂടിയതെന്ന് തോന്നിയിട്ടുണ്ട്.

കെയർ ഹോമിലുള്ള ഒരാൾ എന്നോട് പറഞ്ഞത് എന്നെ കൊല്ലുമെന്നാണ്. കണ്ണ് കാണാത്ത അന്തേവാസിയായിരുന്നു. അവരുടെ അവസ്ഥ അങ്ങനെയായതുകൊണ്ട് പറയുന്നതാണ്. അമ്മൂമ്മയും അപ്പൂപ്പനും അവർക്ക് എന്തുണ്ടെങ്കിലും എനിക്കേ തരൂ. അമ്മൂമ്മയ്ക്ക് അപ്പൂപ്പൻ കഴിഞ്ഞാൽ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് ഞാനാണ്. അതുകൊണ്ടാണ് ഞാൻ വന്നത്. അല്ലാതെ വേറെ ആരെയും കുറ്റപ്പെടുത്തുക എന്ന ഉദ്ദേശം എനിക്ക് ഇല്ലായിരുന്നു. അമ്മൂമ്മയുടെ ആവശ്യങ്ങൾക്ക് വേണ്ടി എനിക്ക് പറ്റുന്ന തുകയാണ് ഞാൻ അയച്ചുകൊടുത്തിരുന്നത്. എല്ലാ ചിലവും എന്നെ കൊണ്ട് വഹിക്കാൻ പറ്റാത്തതുകൊണ്ട് ബാക്കി ചിലവുകൾ സിന്ധു അമ്മയൊക്കെയാണ് നോക്കിയിരുന്നത്.

ഞാൻ നാട്ടിലേക്ക് വന്നതിന്‍റെ രണ്ടാമത്തെ കാരണം എന്‍റെ മൂത്ത മകൻ ലിയാന് കുറച്ച് ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ടാണ്. അവന്‍റെ പേരിലാണ് പണ്ട് ഞാനും യോജിയും തമ്മിൽ പ്രശ്നമായതും. അവന് വേണ്ടി കൂടിയാണ് ഞാനും യോജിയും വീണ്ടും ഒരുമിച്ചത്. അവന്‍റെ കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കുക എന്നത് എനിക്ക് ബുദ്ധിമുട്ടായി തുടങ്ങി. കാനഡയിൽ ഹെൽത്ത് കെയർ ഫ്രീയാണ്. പക്ഷെ എല്ലാത്തിനും ചികിത്സ ലഭിക്കണമെങ്കിൽ ഒരുപാട് കാലം കാത്തിരിക്കണം. അവന്‍റെ രണ്ട്, മൂന്ന് ട്രീറ്റ്മെന്റിന് വേണ്ടി ഞങ്ങൾ വെയിറ്റിങ് ലിസ്റ്റിൽ നിന്ന് തുടങ്ങിയിട്ട് പതിനെട്ട് മാസത്തോളമായി. ലിയാന് വേണ്ടി ഞാൻ കയറി ഇറങ്ങാത്ത സ്ഥലങ്ങളില്ല. അവന് ആവശ്യമുള്ള ട്രീറ്റ്മെന്റ് കൊടുക്കാൻ വേണ്ടി കൂടിയാണ് ഞാൻ നാട്ടിലേക്ക് വന്നത്.

ENGLISH SUMMARY:

Tanvi Sudheer, who recently became the center of a controversy regarding her grandmother, has released a follow-up video to clarify her situation. She explains that while the previous video focused on her grandmother's loneliness, her return to Kerala was also driven by the urgent need for medical treatment for her son, which faced long wait times in Canada. She emphasizes that she did not intend to blame anyone, including Sindhu Krishna and her family, for the expenses they covered. Tanvi urges the public to stop misinterpreting the situation, highlighting that her decisions were made primarily out of care for her family members.