അടൂര്‍ ഭാസിയില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി ശ്രീലത നമ്പൂതിരി. ജോഡിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും പ്രണയം തോന്നിയിട്ടില്ലെന്നും ഗോസിപ്പുകൾ വരുമ്പോൾ വിഷമം തോന്നുമായിരുന്നുവെന്നും ശ്രീലത പറഞ്ഞു. ഒപ്പമുള്ളവരെ അദ്ദേഹം സ്വന്തം ആളായി കാണുമെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീലത പറഞ്ഞു.
'അടൂർ സാറിൽ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. അദ്ദേഹം ഭയങ്കര പിശുക്കനാണ്. നയാപൈസ ചിലവാക്കില്ല. പുള്ളി താരതമ്യപ്പെടുത്താറുള്ളത് പ്രേം നസീറുമായിട്ടാണ്. പ്രേം നസീർ മാത്രം അഭിനയിച്ചാൽ സിനിമ ഓടുമോ? നമ്മളെപ്പോലുള്ളവർ കൂടി വേണ്ടേ? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ചിന്ത. പ്രേം നസീറിന്റെ അതേ രീതിയിൽ താനും നിൽക്കണമെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രേം നസീറിന് ഒത്തിരി നായികമാരുണ്ട്. എന്തുകൊണ്ട് എനിക്ക് അങ്ങനൊരു നായികയില്ലെന്ന തോന്നൽ. അതുകൊണ്ട് തന്നെ നമ്മൾ അടുത്തിരിക്കുമ്പോൾ കയ്യിലൊക്കെ തൊട്ട് ഓരോ ചേഷ്ടകൾ കാണിക്കും.
നിങ്ങൾക്ക് മാത്രമല്ല എനിക്കുമുണ്ടെന്ന് കാണിക്കാനുള്ള ശ്രമമാണ് അത്. പക്ഷെ അങ്ങേർക്ക് പെണ്ണുങ്ങളെ പേടിയാണ്. ഒരിക്കൽ കവിയൂർ പൊന്നമ്മ ചേച്ചി എഴുതിയിരുന്നു. പേടികൊണ്ടാണ് കല്യാണം കഴിക്കാത്തത്. പരിചയമില്ലാത്ത ഒരുത്തിയെ കല്യാണം കഴിച്ചുകൊണ്ട് വന്നാൽ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് അവൾക്ക് ചിലവിനായി കൊടുക്കണോ എന്നാണ് ചിന്ത. അങ്ങനൊരു ദിവസം അദ്ദേഹം ഇത് പറഞ്ഞപ്പോൾ ഞാനും പൊന്നമ്മ ചേച്ചിയും എല്ലാം കൂടി ചോദിച്ചു അങ്ങനെ നിങ്ങളുടെ അമ്മയോ അച്ഛനോ ചിന്തിച്ചിരുന്നുവെങ്കിൽ നിങ്ങൾ ഉണ്ടാകുമോയെന്ന്. ബ്ലാക്ക് മെയിൽ ചെയ്ത് പെണ്ണുങ്ങൾ കാശ് അടിക്കുമോയെന്ന തോന്നലുണ്ട് അങ്ങേർക്ക്. അതുകൊണ്ട് അടുക്കില്ല. പിന്നെ ഇത് എന്റെ ആളാണെന്ന് മറ്റുള്ളവരെ കാണിക്കണം. അഭിമുഖം പകർത്താനോ മറ്റോ ആരെങ്കിലും വന്നാൽ അവരുടെ മുന്നിലും നേരത്തെ പറഞ്ഞതുപോലുള്ള ചേഷ്ഠകൾ കാണിക്കും.
നമ്മുടെ സ്വന്തം ആളാണെന്ന രീതിയിൽ പെരുമാറും. അപ്പോൾ അവരും കരുതും ശരിയാണെന്ന്. ഞാൻ അദ്ദേഹത്തിനോടൊപ്പം ഒരുപാട് അഭിനയിച്ചിട്ടുള്ളതുകൊണ്ട് ഇഷ്ടംപോലെ ഗോസിപ്പുകളും വരുമായിരുന്നു. എന്ത് ചെയ്യാനാണ്. ആദ്യമൊക്കെ സങ്കടം വരുമായിരുന്നു. ഒരിക്കൽ നസീർ സാർ എന്നെ ആശ്വസിപ്പിച്ചു. നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത്?. നിങ്ങൾ പ്രശസ്തയായി കഴിഞ്ഞു. പ്രശസ്തിയുള്ളതുകൊണ്ടല്ലേ നിങ്ങളെ കുറിച്ച് ഗോസിപ്പുകൾ വരുന്നത് അദ്ദേഹം പറഞ്ഞു. ആലോചിച്ച് നോക്കിയപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി.
ഒരിക്കലും അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടില്ല. അന്ന് എനിക്ക് പതിനെട്ടും അദ്ദേഹത്തിന് നാൽപ്പതുമായിരുന്നു പ്രായം. പിന്നെ എന്റെ സങ്കൽപ്പത്തിലുള്ള ആളുമായിരുന്നില്ല അദ്ദേഹം. പിന്നെ എങ്ങനെ പ്രണയം തോന്നും. ദേഹത്തൊക്കെ തൊട്ട് അഭിനയിക്കുന്നതില്‍ തന്നെ ഇഷ്ട കുറവുണ്ടായിരുന്നു. പിന്നെ എന്തെങ്കിലും ആയിക്കൊള്ളട്ടെ എന്ന് കരുതും. അമ്മയും അവിടിരുന്ന് പ്രതികരിക്കരുതെന്ന രീതിയിൽ കണ്ണ് കാണിക്കും. അതുകൊണ്ട് എന്തെങ്കിലുമാവട്ടേയെന്ന് കരുതി വിടും,' ശ്രീലത പറഞ്ഞു.