akhil-greeshma

TOPICS COVERED

സോഷ്യല്‍ മീഡിയ കണ്ടന്‍റുകളിലൂടെ ശ്രദ്ധ നേടിയ ദമ്പതികളാണ് ഗ്രീഷ്മ ബോസും അഖില്‍ വിദ്യാധരനും. തന്‍റെ സിനിമാ മോഹങ്ങളെ പറ്റിയും അതിനുള്ള പരിശ്രമങ്ങളെ പറ്റിയും അഖില്‍ പല തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു പ്രമുഖ നടനില്‍ നിന്നും നേരിട്ട ദുരനുഭവത്തെ പറ്റി സംസാരിക്കുകയാണ് അഖില്‍. 

കഥ പറയാനെന്ന് പറഞ്ഞ് തന്നെ വിളിച്ചുവരുത്തിയിട്ട് അദ്ദേഹം തന്‍റെ കഥ കേട്ടില്ലെന്നും പിന്നീട് വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും അഖില്‍ പറഞ്ഞു. പിന്നീട് മറ്റൊരു നടി ആ  നടനെ പറ്റി പറയുന്നത് കേട്ട് താന്‍ അദ്ദേഹത്തെ വെറുത്തുപോയെന്നും ഒര്‍ജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞു. 

'നമ്മുടെ ഇന്റസ്ട്രിയിൽ വലിയൊരു നടനുണ്ട്. പുള്ളിക്കാരനെ ഞാൻ ഇടയ്ക്ക് കഥ കേൾക്കാമോയെന്ന് ചോദിച്ച് വിളിക്കും. മോനെ ഞാൻ ഭയങ്കര തിരക്കാണ് എന്നായിരിക്കും എപ്പോഴും മറുപടി. മോഹൻലാൽ അല്ല. മോനെ എന്നുള്ള വിളികേട്ട് തെറ്റിദ്ധരിക്കരുത്. പക്ഷെ അതുപോലെ ഇമിറ്റേറ്റ് ചെയ്യുന്ന ആളാണ്. മരിച്ചുപോയൊരു സംവിധായകനുണ്ട്. അദ്ദേഹത്തിന്റെ അടുത്ത ഫ്രണ്ടാണ് ഈ നടൻ. ആ സംവിധായകൻ അസുഖം മൂർച്ഛിച്ച് തൃശൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സമയം.

ആ സമയത്താണ് ഞാൻ ഈ പുള്ളിയെ വിളിക്കുന്നത്. പുള്ളി എന്നോട് ആശുപത്രിയിലേക്ക് വരാനും അവിടെ വെച്ച് കഥ കേൾക്കാമെന്നും പറഞ്ഞു. ഞാൻ ആ സമയത്ത് എറണാകുളത്തുണ്ട്. പക്ഷെ കയ്യിൽ കാശ് ഇല്ല. സുഹൃത്തിന്റെ ഒരു ബൈക്ക് കയ്യിലുണ്ട്. ചില്ലറ നുള്ളി പെറുക്കി പെട്രോൾ അടിച്ച് ഞാൻ തൃശൂർക്ക് പോയി. ചെറിയ മഴയൊക്കെയുണ്ട്.

കഥ കേൾക്കാൻ പുള്ളി എന്നെ എന്തിന് ആശുപത്രിയിലേക്ക് വിളിപ്പിച്ചുവെന്ന് എനിക്ക് മനസിലായില്ല. ആ സമയത്ത് ഈ നടന് ഒരു ബെൻസുണ്ട്. ഒരു പ്രത്യേക കളറായിരുന്നു അത്. കുറേപ്പേർക്ക് ആ ബെൻസ് കാർ അറിയാം. അതാണ് ഞാൻ പറയാത്തത്. ആശുപത്രിയിൽ എത്തി അദ്ദേഹത്തിന്റെ ഡ്രൈവറോട് ചോദിച്ചപ്പോൾ ആ നടൻ ഐസിയുവിന് ഫ്രണ്ടിലുണ്ടെന്ന് അറിയാൻ കഴിഞ്ഞു. ചെന്ന് നോക്കിയപ്പോൾ പുള്ളി വിഷമിച്ച് ഇരിക്കുന്നു. മദ്യപിച്ചിട്ടുമുണ്ട്. എന്നെ കണ്ടതോടെ അടുത്ത് വന്നു താഴെ നിൽക്കൂ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. ഞാൻ താഴെ കാത്തിരുന്നു. അദ്ദേഹം വന്നു പുള്ളിയുടെ കാറിലേക്ക് ഇരിക്കാമെന്നും അവിടെ ഇരുന്ന് കഥ കേൾക്കാമെന്നും പറഞ്ഞു. കാറിൽ കയറി ഇരുന്നപ്പോൾ മുതൽ പുള്ളി വിഷമത്തിലാണ്. വിഷമത്തിലാണെങ്കിൽ ഇയാൾ എന്തിനാണ് എന്നെ വിളിച്ച് വരുത്തിയത് എന്ന ചിന്തയായിരുന്നു എന്റെ മനസിൽ.

പുള്ളി താടിക്ക് കൈ വെച്ച് സങ്കടത്തിൽ ഇരിപ്പാണ്. മോനെ. എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളാണ് ആശുപത്രിയില്‍ കിടക്കുന്നത്. എനിക്ക് ഇന്ന് കഥ കേൾക്കാൻ പറ്റില്ലെന്ന് അൽപ സമയത്തിനുശേഷം പുള്ളി പറഞ്ഞു. സാരമില്ല ചേട്ടായെന്ന് പറഞ്ഞ് ഞാൻ തിരികെ മടങ്ങി. അതിനുശേഷം ഞാൻ വിളിച്ചാൽ ഇയാൾ കോൾ എടുക്കില്ല. എനിക്ക് ഇത്രയും വിഷമം ഉണ്ടാക്കിയ സംഭവം ജീവിതത്തിൽ വേറെയില്ല. 

മറ്റൊരു സെറ്റില്‍ ഈ കാര്യം അവിടെ അഭിനയിക്കാന്‍ വന്ന ഒരു സ്ത്രീയോട് ഞാൻ പറഞ്ഞു. ആര് പറഞ്ഞു ഫോൺ എടുക്കില്ലെന്ന് ഞാനിപ്പോൾ വിളിക്കാമെന്ന് പറഞ്ഞ് ആ നടി അയാളെ വിളിച്ചു. ആ മോളു പറഞ്ഞോളൂ... ഉടനെ അയാൾ ഫോൺ എടുത്ത് ചോദിച്ചു. അതോടെ ആ നടനെ ഞാൻ വെറുത്ത് പോയി,' അഖില്‍ പറഞ്ഞു

ENGLISH SUMMARY:

Akhil Vidyadharan, a prominent figure in social media content alongside Greeshma Bose, recently shared a distressing experience with a renowned actor. This incident has fueled his frustration with the film industry's treatment of aspiring artists.