ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനു കാത്തിരിക്കുകയാണെന്നു നടന്‍ ജോയ് മാത്യു. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനം ഏറ്റെടുക്കും. സിനിമ കാണുകയും അതിനെ കുറിച്ചു ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വകുപ്പ് മന്ത്രിയില്‍ മേഖലയ്ക്കു വലിയ പ്രതീക്ഷയാണന്നും ജോയ് മാത്യു മനോരമ ന്യൂസിനോട് പറഞ്ഞു.
'മറ്റുപലര്‍ക്കും ചെയ്യാൻ പറ്റാതിരുന്ന ചില കാര്യങ്ങൾ കൂടെ ചെയ്യാൻ പറ്റുമെന്നുള്ളൊരു വിശ്വാസം ഉള്ളതുകൊണ്ട്, ഞാൻ പറഞ്ഞു, ഓക്കെ, നമുക്ക് നോക്കാം എന്ന് പറഞ്ഞു' എന്ന് ജോയ് മാത്യു പറഞ്ഞു. ഇനി ബാക്കി പന്ത് അവരുടെ കോർട്ടിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'അവരവസാനം തീരുമാനിച്ച് വേറൊരാളെ വെക്കുകയാണെങ്കിൽ എനിക്കൊരു വിരോധവുമില്ല. എനിക്ക് സിനിമയിൽ അഭിനയിക്കാൻ പോകാം. കുഴപ്പമൊന്നുമില്ലെന്നും ജോയ് മാത്യു വ്യക്തമാക്കി.
സിനിമ കാണുകയും അതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്ന വകുപ്പ് മന്ത്രിയിൽ ചലച്ചിത്ര മേഖലയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. സുഹൃത്തുക്കളുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് ആരു വരുമെന്ന ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ ഈ പ്രതികരണം.