മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ സത്യപ്രതിജ്ഞയില്‍ വിമര്‍ശനവുമായി ഗായകന്‍ സൂരജ് സന്തോഷ്. നെഹ്റൂവിയന്‍ ഇടതുപക്ഷക്കാരനായ സതീശന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ വൈരുധ്യമുണ്ടെന്ന് സൂരജ് പറഞ്ഞു. പരസ്യമായി ജാതിപേര് ഉപയോഗിച്ചതിനെയും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ സൂരജ് വിമര്‍ശിച്ചു.
'ഒരു അഭിമുഖത്തിനിടെ നമ്മുടെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ താന്‍ വലതുപക്ഷക്കാരനല്ലെന്നും നെഹ്റൂവിയന്‍ ഇടതുപക്ഷക്കാരനാണെന്നും പറയുന്നുണ്ട്. പക്ഷേ കുറച്ചു വൈരുധ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തീര്‍ച്ചയായും അത് അദ്ദേഹത്തിന്‍റെ അവകാശമാണ്. അതേസമയം ജവഹര്‍ലാല്‍ നെഹ്റു അറിയപ്പെട്ടത് അദ്ദേഹത്തിന്‍റെ നിരീശ്വര വാദപരവും മതേതരവുമായ കാഴ്ചപ്പാടുകള്‍ കൊണ്ടാണ്. മാത്രവുമല്ല അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജാതിപേരായ മേനോന്‍ പരസ്യമായി ഉപയോഗിച്ചു. എന്‍ബി: പശ്ചാത്തല സംഗീതം വന്ദേമാതരമാണ്,' സൂരജ് കുറിച്ചു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ജാതിപേര് ഉപയോഗിച്ചത് വലിയ ചര്‍ച്ചയായിരുന്നു. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. വി.ഡി.സതീശനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി.സരിനും കഴിഞ്ഞ ദിവസം രംഗതെത്തത്തിയിരുന്നു. 'ദാമോദരൻ ഉണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചിയെ ജനങ്ങൾ DUDE എന്ന് വിളിച്ചപോലെ, ഇനി ‘മേനോൻ സാറേ’ എന്ന് വിളിക്കണം എന്നാകുമോ കവി ഉദ്ദേശിച്ചത് ?' എന്നാണ് പി.സരിന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണും വിമര്‍ശനമുന്നയിച്ചിരുന്നു. 'തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്‍റോ ജോണ്‍ അതുമതി' എന്നായിരുന്നു കുറിപ്പ്.