വിവാദമായ ചേര്‍ത്തലയിലെ മന്തികടയുടെ വിഷു ആശംസ പോസ്റ്ററില്‍ പ്രതികരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. പോസ്റ്റര്‍ കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു എന്നാണ് പോസ്റ്റര്‍ സഹിതം ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. മാംസാഹാരത്തോടൊപ്പം ശ്രീകൃഷ്ണന്‍റെ ചിത്രം വച്ചുള്ള പോസ്റ്റര്‍ വിവാദമായതോടെ കട ഉടമയെ അറസ്റ്റ് ചെയ്തിരുന്നു.
'എല്ലാത്തിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. കണ്ടിട്ട് വെറുപ്പ് തോന്നുന്നു' എന്നാണ് പോസ്റ്റര്‍ സഹിതം ഉണ്ണി മുകുന്ദന്‍റെ ഇൻസ്റ്റാഗ്രാം സ്‌റ്റോറി. സ്റ്റോറിക്ക് താഴവന്ന ഒരു കമന്‍റിനോടും ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നുണ്ട്. 'എനിക്കിതൊരു വിഷു പോസ്റ്ററായിട്ടേ തോന്നിയിരുന്നുള്ളൂ. പക്ഷേ ഇത് ഇത്ര വലിയ പ്രശ്നമാക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാൻ എനിക്ക് തോന്നിയത്' എന്നായിരുന്നു കമന്‍റ്.
ഇതൊരു വിഷു പോസ്റ്ററായി തോന്നിയില്ലെന്നാണ് ഇതിനോടുള്ള ഉണ്ണി മുകുന്ദന്‍റെ മറുപടി. ഓരോ തവണ മിണ്ടാതിരിക്കുമ്പോഴും ഇത്തരം ക്രൂര പ്രവര്‍ത്തികള്‍ സാധാരണമായി തോന്നും. അതിനാലാണ് താന്‍ ഇത്തരം അസംബന്ധം സഹിക്കാത്തത് എന്നും ഉണ്ണി മുകുന്ദന്‍ എഴുതി. 'ഇതിനെയൊക്കെ ലാഘവത്തോടെ കാണാൻ എന്നെ ഉപദേശിക്കുന്നവരോട് മാറി നിൽക്കാൻ ഞാൻ അഭ്യർഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോൾ അത് ചിരിച്ചുതള്ളാൻ ഞാൻ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല. എല്ലാവരുടെയും മതപരമായ വികാരങ്ങളെ ഞാന്‍ ബഹുമാനിക്കുന്നത് പോലെ എന്‍റെ വികാരങ്ങളെ ബഹുമാനിക്കാന്‍ നിങ്ങളും ബാധ്യസ്ഥരാണ്. എല്ലാ അര്‍ഥത്തിലും സെക്യുലറാവുക. ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്യരുത്, അതിന് വിശദീകരണങ്ങള്‍ ആവശ്യമില്ല. ഇതൊരു വിഷു പോസ്റ്ററായി തോന്നിയില്ല' എന്നാണ് ഉണ്ണി മുകുന്ദന്‍റെ മറുപടി.
വിഷു ആശംസ പോസ്റ്റര്‍ വിവാദമായതിന് പിന്നാലെ ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.