Photo Credit: X Platform
നാഗ്‌പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച് നടന്‍ രണ്‍വീര്‍ സിങ്. 'ധുരന്ധർ 2; ദ് റിവഞ്ച്' ചിത്രത്തിന്‍റെ വൻ വിജയത്തിന് പിന്നാലെയാണ് താരം നാഗ്‌പൂരിലെത്തിയത്. നാഗ്‌പൂരിലെ മഹലിലുള്ള ആർ.എസ്.എസ് ആസ്ഥാനത്ത് വെച്ച് രൺവീർ സിങ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയെ ഒരു 'സൗഹൃദ സന്ദർശനം' എന്നാണ് ആർ.എസ്.എസ് വൃത്തങ്ങൾ വിശേഷിപ്പിച്ചത്.
അതീവ രഹസ്യമായിട്ടായിരുന്നു രണ്‍വീറിന്‍റെ സന്ദര്‍ശനം. രേഷ്ബാഗിലെ ഡോ. ഹെഡ്‌ഗേവാർ സ്മൃതി മന്ദിർ സന്ദർശിച്ച താരം, ആർ.എസ്.എസ് സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്‌ഗേവാർ, എം.എസ്. ഗോൾവാൾക്കർ എന്നിവരുടെ സ്മാരകങ്ങളിൽ പുഷ്പാർച്ചന നടത്തി. സന്ദർശനത്തിന് ശേഷം താരം വിമാനത്താവളത്തിൽ തിരിച്ചെത്തി രാത്രി 8:15 ഓടെ മുംബൈയിലേക്ക് തിരിച്ചു. ധുരന്ധര്‍ 2വില്‍ ബിജെപി സര്‍ക്കാരിന് അനുകൂലമായ പ്രൊപ്പഗണ്ട ഉണ്ടെന്ന വിമര്‍നങ്ങള്‍ക്കിടെയാണ് താരത്തിന്റെ ആര്‍.എസ്.എസ് ആസ്ഥാനത്തെ സന്ദര്‍ശനം.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2: ദ് റിവഞ്ച്' ഈ വര്‍ഷം ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യന്‍ ചിത്രമായിരിക്കുയാണ്. ലോകമെമ്പാടുമായി 1,600 കോടി രൂപയിലധികമാണ് ധുരന്ധര്‍ 2 കളക്ട് ചെയ്തത്. സഞ്ജയ് ദത്ത്, ആര്‍.മാധവന്‍, അര്‍ജുന്‍ രാംപാല്‍, സാറ അര്‍ജുന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.