m-pathmakumar

TOPICS COVERED

കണ്ണിനുണ്ടായ ഗുരുതര രോഗാവസ്ഥയെ പറ്റി തുറന്നുപറഞ്ഞ് സംവിധായകന്‍ എം.പത്മകുമാര്‍. കണ്ണിന് താഴെ ചെരിയ തടിപ്പുണ്ടായെന്നും അത് വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും പത്മകുമാര്‍ പറഞ്ഞു. 2017 ജനുവരിയിൽ കണ്ണിലുണ്ടായ നേരിയ ചുവപ്പിലായിരുന്നു തുടക്കം എന്ന് പത്മകുമാര്‍ പറയുന്നു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഉണ്ടായതാകാമെന്ന് ആദ്യം കരുതിയെങ്കിലും, ദിവസങ്ങൾ കഴിഞ്ഞിട്ടും ചുവപ്പ് കൂടുകയും കൺതടത്തിൽ ചെറിയ നീര് വരികയും ചെയ്തു. കണ്ണിന് സാധാരണ വരുന്ന എന്തെങ്കിലും അസുഖമാകാം എന്നാണ് വീട്ടുകാരും കരുതിയത്. എന്നാൽ, വൈകാതെ ചെവിയോട് ചേർന്ന് കവിളിലായി ഒരു മുഴ പോലെ തടിപ്പ് കണ്ടുതുടങ്ങി. രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞതോടെ ആ മുഴ വലുതാവുകയും, കണ്ണിന്‍റെ അവസ്ഥ കൂടുതൽ ഭീകരമാവുകയും ചെയ്തു. അടുത്തുള്ള ക്ലിനിക്കിൽ പോയി മരുന്നുകൾ കഴിച്ചെങ്കിലും യാതൊരു മാറ്റവുമുണ്ടായില്ല. കൂടുതൽ സൗകര്യങ്ങളുള്ള മറ്റേതെങ്കിലും ആശുപത്രിയിൽ കാണിക്കാൻ അവിടുത്തെ ഡോക്ടർ നിർദേശിച്ചതോടെ മനസ്സിൽ ആശങ്കകൾ വേരുറപ്പിക്കാൻ തുടങ്ങിയെന്നും പത്മകുമാര്‍ പറഞ്ഞു. പിന്നാലെയാണ് വലിയ ആശുപത്രിയിലെ പരിചയസമ്പന്നനായ ഡോക്ടറെ കണ്ടതിനെ പറ്റിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും പത്മകുമാര്‍ വിവരിച്ചു. 

'അതുവരെ അതിവേഗത്തിൽ പാഞ്ഞുകൊണ്ടിരുന്ന എന്‍റെ ജീവിതത്തിന്‍റെ താളം പെട്ടെന്ന് കുറയുന്നതായും, ശ്രദ്ധ മുഴുവൻ സ്വന്തം ആരോഗ്യത്തിലേക്ക് ചുരുങ്ങുന്നതായും എനിക്കനുഭവപ്പെട്ടു. തുടർന്ന് വലിയൊരു ആശുപത്രിയിലെ പരിചയസമ്പന്നനായ ഡോക്ടറെ കണ്ടു. എന്നെ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്‍റെ നെറ്റി ചുളിഞ്ഞു. ഇതൊരു സാധാരണ മുഴയായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. അതോടെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച്, എന്‍റെ മുഴുവൻ ശ്രദ്ധയും ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതിലേക്ക് മാത്രമായി.

ഡോക്ടറുടെ നിർദേശപ്രകാരം സ്കാൻ ചെയ്യാനായി ആ ടേബിളിൽ കിടക്കുമ്പോൾ, എന്‍റെയുള്ളില്‍  മക്കളെക്കുറിച്ചും പാതിവഴിയിലായ സ്വപ്നങ്ങളെക്കുറിച്ചുമുള്ള ചിന്തകൾ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു. സ്കാനിങ് കഴിഞ്ഞിറങ്ങിയ ഉടൻ, എന്ത് യാഥാർത്ഥ്യവും നേരിടാൻ ഞാൻ തയ്യാറാണെന്ന് റേഡിയോളജിസ്റ്റിനോട് പറഞ്ഞു. കൃത്യമായൊരു മറുപടി നൽകിയില്ലെങ്കിലും, അതൊരു സാധാരണ തടിപ്പല്ലെന്ന വ്യക്തമായ സൂചന അദ്ദേഹത്തിന്‍റെ വാക്കുകളിലുണ്ടായിരുന്നു. റിപ്പോർട്ടുമായി വീണ്ടും ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം ഉടൻ തന്നെ സർജറിയും ബയോപ്സിയും നിർദ്ദേശിച്ചു. ചുറ്റും നടക്കുന്ന ദുരന്തങ്ങളൊന്നും ഒരിക്കലും എന്‍റെ ജീവിതത്തിൽ സംഭവിക്കില്ല എന്ന, മനുഷ്യസഹജമായ സാധാരണ ചിന്തയിലായിരുന്നല്ലോ അതുവരെ ഞാനും ജീവിച്ചിരുന്നത്.

അടുത്തയാഴ്ച സർജറി നിശ്ചയിച്ചു. ആശുപത്രിയുടെ പടിയിറങ്ങുമ്പോൾ ചുറ്റുമുള്ള കാഴ്ചകൾക്കെല്ലാം വല്ലാത്തൊരു മാറ്റം തോന്നി. മുൻപില്ലാത്തവിധം നല്ല നിറവും ഭംഗിയും. ജീവിതത്തിന്‍റെ ഓരോ നിമിഷവും ഞാൻ കൂടുതൽ ആഴത്തിൽ കാണാനും അറിയാനും തുടങ്ങുകയായിരുന്നു. പാഞ്ഞുപോയിരുന്ന ജീവിതയാത്ര സാവധാനമാകുമ്പോൾ നമ്മൾ സമയത്തെ എത്ര കൃത്യമായാണ് ഉപയോഗിച്ചു തുടങ്ങുന്നത്. വീട്ടിൽ കാര്യങ്ങളുടെ ഗൗരവം മറച്ചുവെച്ചു. ഡോക്ടർ ആ തടിപ്പ് കീറിക്കളയണമെന്ന് പറഞ്ഞെന്നു മാത്രം അറിയിച്ചു. ജീവിതം അവസാനിക്കാൻ പോകുന്നു എന്ന് തോന്നുമ്പോഴാണല്ലോ നമ്മൾ ശരിക്കും ജീവിച്ചു തുടങ്ങുന്നത്. വരാനിരിക്കുന്ന ഓപ്പറേഷനുവേണ്ടി ഞാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു. വിധി നമുക്കൊന്നും തടയാനാവില്ലല്ലോ, എന്നെങ്കിലുമൊരിക്കൽ എല്ലാവർക്കും മടങ്ങിപ്പോകേണ്ടതുണ്ട്. മനസ്സിനെ ശാന്തമാക്കാൻ ഞാൻ സദ്ഗുരുവിന്റെ വിഡിയോകൾ കണ്ടു തുടങ്ങി. പുറത്ത് ആരോടും ഈ വിവരങ്ങൾ പറയാൻ പോയില്ല. ചോദിക്കുന്നവരോടൊക്കെ കണ്ണിൽ എന്തോ വീണതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.

എനിക്ക് വളരെ അടുത്ത് പരിചയമുള്ള ഒരു ഡോക്ടറുണ്ടായിരുന്നു, ഡോക്ടർ വേണുഗോപാൽ. എന്‍റെ സംശയങ്ങളെല്ലാം ഞാൻ ചോദിക്കാറുള്ളത് അദ്ദേഹത്തോടാണ്. അങ്ങേയറ്റം സത്യസന്ധനായതുകൊണ്ട് തന്നെ, പല സ്ഥലങ്ങളിലേക്കായി അദ്ദേഹം നിരന്തരം സ്ഥലംമാറ്റപ്പെട്ടുകൊണ്ടിരുന്നു. ആ സമയത്ത് അദ്ദേഹം വയനാട്ടിലെവിടെയോ ആയിരുന്നു. ഞാൻ വിളിച്ചിട്ട് കിട്ടിയതുമില്ല. എന്നാൽ വൈകാതെ അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങൾ അറിഞ്ഞപ്പോൾ റിപ്പോർട്ടുകളെല്ലാം അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. "പേടിക്കണ്ട, ഞങ്ങളൊക്കെയുണ്ടല്ലോ, എല്ലാത്തിനും ഇപ്പോൾ പ്രതിവിധിയുണ്ട്," എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് വലിയൊരു ധൈര്യം തന്നു. അദ്ദേഹം ഫോണിലൂടെ നിർദ്ദേശിച്ച ചില പരിശോധനകൾ കൂടി ചെയ്ത് ഞാൻ റിപ്പോർട്ടുകൾ അയച്ചുകൊടുത്തു. അവയെല്ലാം വിശദമായി പരിശോധിച്ച ശേഷം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു: "നമുക്ക് പെട്ടെന്നൊരു തീരുമാനം എടുക്കുന്നതിന് മുൻപ് ഒരു നേത്രരോഗവിദഗ്ദ്ധനെക്കൂടി കൺസൾട്ട് ചെയ്യാം." 

അങ്ങനെ അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം, വളരെ പ്രഗത്ഭനായ നേത്രരോഗവിദഗ്ദ്ധൻ ഡോക്ടർ അനൂപിനെ പോയി കണ്ടു. അദ്ദേഹം റിപ്പോർട്ടുകളെല്ലാം നോക്കുകയും കണ്ണ് വിശദമായി പരിശോധിക്കുകയും ചെയ്തു. അതിനുശേഷം, ഞാൻ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെക്കുറിച്ച് ചോദിച്ചു. ഓപ്പറേഷന് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായി എനിക്ക്  നിർദ്ദേശിച്ചിരുന്ന ചില മരുന്നുകളുണ്ടായിരുന്നു; ഞാൻ അതിന്‍റെ വിവരങ്ങൾ അദ്ദേഹത്തെ കാണിച്ചു. ഡോ. അനൂപ് ആ മരുന്നുകളെല്ലാം അപ്പോൾത്തന്നെ നിർത്താൻ പറഞ്ഞു. യാതൊരുവിധ ഓപ്പറേഷന്‍റെയും ആവശ്യമില്ലെന്നും, ഞാൻ ചിന്തിക്കുന്നതുപോലെ മാരകമായ ഒന്നല്ല ആ മുഴയും കണ്ണിന്‍റെ തടിപ്പുമെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ അപൂർവ്വമായി മാത്രം കണ്ണുനീർ ഗ്രന്ഥിയെ ബാധിക്കുന്ന ഒരുതരം വൈറസാണിത്. അതിന് മരുന്നുകൾ കൊണ്ട് യാതൊരു പ്രയോജനവുമില്ല. പരമാവധി ഇരുപത്തിയൊന്ന് ദിവസമോ മറ്റോ മാത്രമേ അത് ശരീരത്തിൽ ഉണ്ടാവുകയുള്ളൂ, അത് കഴിഞ്ഞാൽ അത് താനേ മാറിക്കൊള്ളും. ഡോക്ടർ വേണുഗോപാലിനും ഇതേ സംശയം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അവരുടെ ആ കണ്ടെത്തൽ തികച്ചും സത്യമായിരുന്നു.

അവർ പറഞ്ഞ ആ കാലയളവിനുള്ളിൽത്തന്നെ എന്‍റെ മുഖത്തെ ലക്ഷണങ്ങൾ പതിയെ മാഞ്ഞുതുടങ്ങി. അതുവരെ ഞാൻ കഴിച്ചുകൊണ്ടിരുന്ന മരുന്നുകൾ, ചെയ്ത ടെസ്റ്റുകൾ, വെറുമൊരു സംശയത്തിന്‍റെ പേരിൽ മുഖം കീറിമുറിച്ചുള്ള പരിശോധനയ്ക്കും ഒരു ചെറിയ അവയവം നീക്കം ചെയ്യുന്നതിനുമായി ഞാൻ നടത്തിയ തയ്യാറെടുപ്പുകൾ... ഇതെല്ലാം ഓർക്കുമ്പോൾ ഇന്ന് എനിക്ക് ഭയം തോന്നുന്നു. ശരീരത്തിലെ എത്ര ചെറിയ അവയവമായാലും അത് ശരീരത്തിന് നൽകുന്ന ഒരു വലിയ സന്തുലിതാവസ്ഥയുണ്ട്, ആ സന്തുലിതാവസ്ഥയാണ് മുന്നോട്ടുള്ള ജീവിതത്തിന് എപ്പോഴും കരുത്ത് നൽകുന്നത്.

ജീവൻ രക്ഷിക്കേണ്ട സ്റ്റെതസ്കോപ്പ്, സ്വന്തം ജീവന് വേണ്ടി കൈകൂപ്പി നിൽക്കുന്ന പാവപ്പെട്ടവന്‍റെ കഴുത്തിൽ കുരുക്കായി മുറുക്കി തങ്ങളുടെ ടാർഗറ്റുകൾ തികയ്ക്കുന്ന 'ചില' ഡോക്ടർമാരുണ്ട്. രാവും പകലും ആശുപത്രികളിലും പ്രൈവറ്റ് പ്രാക്ടീസിലുമായി നൂറുകണക്കിന് രോഗികളെ പണം കൊയ്യാനുള്ള വെറും ഉപകരണങ്ങളായി മാത്രം കാണുന്നവർ. സ്വന്തം കുടുംബത്തിനും ആഡംബരങ്ങൾക്കും വേണ്ടി മാത്രം നെട്ടോട്ടമോടുന്നതിനിടയിൽ, മനുഷ്യന്‍റെ ജീവന്‍റെ വിലയെന്താണെന്ന് അവർ അറിയാതെ പോകുന്നു. ഭൂമിയിൽ ദൈവത്തിന്‍റെ കരങ്ങളാകേണ്ടവരാണവർ. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ രോഗിയെയും അവർ ഹൃദയം കൊണ്ട് ഒന്ന് സ്പർശിച്ചിരുന്നെങ്കിൽ എത്രയോ കുടുംബങ്ങൾ സന്തോഷത്തോടെ ജീവിച്ചേനേ! ആരോഗ്യസംരക്ഷണം എന്ന വാക്കിനെ പുനർനിർവചിക്കേണ്ട ഒരു കാലമാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഈ അനുഭവങ്ങൾ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയെഴുതാനുള്ള ചില വലിയ വിത്തുകൾ പാകി. എന്നെ എപ്പോഴും കരുതലോടെ കാക്കുന്ന ആ അദൃശ്യശക്തിയുടെ, ദൈവത്തിന്റെ സാമീപ്യം ഞാൻ ഏറ്റവും അടുത്തുനിന്നറിഞ്ഞതും ഈ സംഭവത്തിലൂടെയാണ്.

ENGLISH SUMMARY:

Director M. Padmakumar bravely shares his harrowing experience with a severe eye condition that caused a noticeable swelling and significant mental distress. His journey from initial concern to the brink of surgery, and his eventual relief, offers profound insights into health awareness and the importance of accurate medical diagnosis.