പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ ബേലാ താർ (70) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായിരുന്നു. 1979 നും 2011 നും ഇടയിൽ നിർമ്മിച്ച ഒമ്പത് ഫീച്ചർ ഫിലിമുകളിലൂടെ സിനിമയെ ദാർശനിക തലത്തിലേക്കുയർത്തി ഇതിഹാസമായി മാറിയ സംവിധായകനാണ് ബേലാ താർ.
'ഫാമിലി നെസ്റ്റ്' ആണ് ആദ്യ ചിത്രം. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലേക്കാണ് താർ ക്യാമറ തിരിച്ചു വെച്ചത്. 'ദ ടൂറിൻ ഹോഴ്സ്' ആണ് അവസാനം പുറത്തിറങ്ങിയത്. ഡോക്യുമെന്ററികളും ടെലിവിഷൻ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്‌തിട്ടുണ്ട്. ദി ടൂറിൻ ഹോഴ്സ് ബെർലിനാലെയിൽ സിൽവർ ബിയർ ഗ്രാൻഡ് ജൂറി പുരസ്കാരവും ഫിപ്രെസ്സി പുരസ്കാരവും സ്വന്തമാക്കി.
2023-ൽ അദ്ദേഹത്തിന് യൂറോപ്യൻ ഫിലിം അക്കാദമിയുടെ ഹോണററി അവാർഡ് ലഭിച്ചു. കൂടാതെ ടോക്യോ, കൈറോ, ബാറ്റുമി, സാർഡീനിയ എന്നിവിടങ്ങളിലെ ചലച്ചിത്രമേളകളിലും കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഉൾപ്പെടെ നിരവധി മേളകളിൽ നിന്ന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
2022-ലെ 27-ാമത് ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവാണ്. ബേലാ താറിന്റെ ആറുചിത്രങ്ങൾ മേളയിൽ 2022 ൽ പ്രദർശിപ്പിച്ചിരുന്നു.