കുമ്മാട്ടിക്കളി എന്ന ചിത്രത്തിലെ അഭിനയത്തെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളുകളോട് പ്രതികരിച്ച് നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. തനിക്ക് അഭിനയം പറ്റില്ലെന്നും പണി നിര്‍ത്തിപ്പോവണമെന്നുമാണ് ആളുകള്‍ പറയുന്നതെന്ന് ട്രോളുകള്‍ ചൂണ്ടിക്കാട്ടി മാധവ് സുരേഷ് പറഞ്ഞു. ശ്രമം നടത്തിയ ശേഷം പറ്റില്ലെന്ന് തെളിഞ്ഞാല്‍ താന്‍ സ്വയം അഭിനയം നിര്‍ത്തിപ്പോവുമെന്നും ഇല്ലെങ്കില്‍ ഇവിടെ തന്നെ കാണുമെന്നും മാധവ് സുരേഷ് പറഞ്ഞു. ചിത്രത്തിലെ ‘എന്തിനാടാ കൊന്നിട്ട്... നമ്മൾ അനാഥരാണ്...ഗുണ്ടകൾ അല്ല’ എന്ന ഡയലോഗാണ് ട്രോളന്‍മാരുടെ ഇഷ്ട വിഷയം.
'സത്യസന്ധമായി പറഞ്ഞാല്‍ 'കുമ്മാട്ടിക്കളി'യില്‍ എന്റേത് നല്ല പ്രകടനമോ അത് നല്ലൊരു കാന്‍വാസോ ആയിരുന്നില്ല. എന്നാല്‍, അതുകാരണമുള്ള ട്രോളുകളില്‍ കേള്‍ക്കുന്നത് ഞാന്‍ മാത്രമാണ്. നീ പണി നിര്‍ത്തി പോ, നിനക്കിത് പറ്റില്ല എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. എനിക്ക് പറ്റുമോ ഇല്ലയോ എന്ന് ഞാന്‍ ശ്രമിച്ചതിന് ശേഷം, പറ്റില്ലാ എന്ന് എനിക്ക് തെളിഞ്ഞാല്‍ പോയ്‌ക്കോളാം. അതിനി അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഇവിടെതന്നെ കാണും’, മാധവ് പറഞ്ഞു.
‘ഞാനത് ചെയ്തു, ഇനി മാറ്റാന്‍ കഴിയില്ല. പക്ഷേ, അന്ന് ഞാന്‍ ഒന്നുകൂടെ ആലോചിച്ചാല്‍ മതിയായിരുന്നു. എന്റടുത്ത് അവതരിപ്പിച്ച സിനിമ ഇങ്ങനെയായിരുന്നില്ല. അങ്ങനെ സംഭവിക്കാറുണ്ട്, എനിക്ക് മാത്രമല്ല ഉണ്ടായിട്ടുള്ളത്. എല്ലാകാലത്തും എല്ലാതാരങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട്. സ്‌ക്രിപ്റ്റ് പറയുമ്പോള്‍ ഒരു കഥയായിരിക്കും, ഷൂട്ടിങ്ങിന് പോവുമ്പോള്‍ വേറൊരു കഥയാവും. സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ഇത്ര ബജറ്റില്‍, ഈ കാന്‍വാസില്‍ ചെയ്യാനുള്ള പ്രൊഡക്ഷനായിരിക്കും പദ്ധതിയിടുന്നത്. ഷൂട്ടിങ് തീരുമ്പോള്‍ കണക്കെടുത്തുനോക്കിയാല്‍ അതിന്റെ പകുതിയുടെ പകുതി പോലും വന്നുകാണില്ല’ മാധവ് കൂട്ടിച്ചേര്‍ത്തു.