പ്രാങ്ക് കോള്‍ വിവാദമായതിന് പിന്നാലെ ക്ഷമ ചോദിച്ച് ആര്‍ജെ അഞ്ജലി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്‍റെ ജോലി പോയെന്നു പറഞ്ഞ് കമന്‍റ് ഇടുന്നവരോട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആര്‍ജെ അഞ്ജലി. താന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവച്ചിരുന്നുവെന്നും തന്‍റെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആര്‍ജെ അഞ്ജലി വിശദീകരണ വിഡിയോയില്‍ പറയുന്നു.
ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾക്ക് ആധാരം. സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ ആര്‍ജെ അഞ്ജലി ക്ഷമ ചോദിച്ച് വിഡിയോ പോസ്റ്റ് ചെയ്തു. ‘ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതില്‍ ഇനി അര്‍ത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേല്‍പ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവന്‍ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വല്‍സിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങള്‍ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാല്‍ ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇന്‍സള്‍ട്ട് ചെയ്യണമെന്നോ ഞങ്ങള്‍ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മാത്രമാണ് പ്രാങ്ക് കോള്‍ വിളിക്കേണ്ട ആളുകളെ സെലക്ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങള്‍ക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്ന് ഇനി മേല്‍ വരാതിരിക്കാന്‍ പൂര്‍ണമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നല്‍കുകയാണ് ’ അഞ്ജലി പറഞ്ഞു.