TOPICS COVERED

കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരില്‍ നിന്നുമുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി റിയാലിറ്റി ഷോ താരങ്ങളായ റെസ്മിന്‍ ഭായിയും സീരിയല്‍ താരം അപ്സരയും. അപകടകരമായ രീതിയില്‍ വാഹനമോടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറോട് ഇതിനെക്കുറിച്ച് ചോദിക്കാനായി ചെന്നപ്പോള്‍ ദേഹത്തേക്ക് വണ്ടികയറ്റാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. രണ്ട് തവണ ഡ്രൈവര്‍ ഇത്തരത്തില്‍ പെരുമാറിയെന്നും തലനാരിഴക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും ഇരുവരും പറയുന്നു. 

റെസ്‍മിന്‍ ഭായിയുടെ വാക്കുകള്‍

യാത്ര ചെയ്യുന്ന സമയത്ത് ഒരു മോശം അനുഭവം ഉണ്ടായി. വലതുവശം ചേര്‍ന്ന് കാറില്‍ പോയിക്കൊണ്ടിരിക്കെ ഇടത് വശത്ത് നിര്‍ത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് യാതൊരു സിഗ്നലും തരാതെ വലത് വശത്തേക്ക് തിരിഞ്ഞു. KL 15A2348 എന്ന ബസായിരുന്നു അത്. അപകടം നടക്കേണ്ടതായിരുന്നു. ഞങ്ങള്‍ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് അപകടം ഒഴിവായത്. ഞങ്ങള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. അടുത്ത സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഓവര്‍ടേക്ക് ചെയ്ത് ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങി സൈഡില്‍ പോയി മാന്യമായി എന്താണ് കാണിച്ചതെന്ന് ചോദിക്കാന്‍ ചെന്നപ്പോള്‍ അയാള്‍ ഒരക്ഷരം മിണ്ടാതെ ഞാന്‍ നിക്കുന്ന സൈഡ് ചേര്‍ത്ത് വണ്ടിയെടുത്തു. ചെറിയ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്. അല്ലെങ്കില്‍ എന്‍റെ കാലിലൂടെ വണ്ടി കയറി ഇറങ്ങിയേനെ. 

അങ്കമാലി ഡിപ്പോയില്‍ പരാതി കൊടുക്കാനായി ഇറങ്ങിയപ്പോള്‍ ബസ് ഇവിടെയുണ്ടായിരുന്നു. വീണ്ടും ഡ്രൈവറോട് ചോദിക്കാനായി ബസിന് മുന്നില്‍ നിന്നു. അയാള്‍ വീണ്ടും നേരെ എന്നെ ഇടിച്ചിടാന്‍ പാകത്തിന് വണ്ടിയുമായി വന്നു. എന്‍റെ നെഞ്ചിനടുത്തേക്കാണ് ബസ് ഇടിക്കാന്‍ വന്നത്. ഞാന്‍ പെട്ടന്ന് മാറിയപ്പോള്‍ അയാള്‍ വണ്ടിയെടുത്തുകൊണ്ടു പോയി. ഞങ്ങള്‍ പരാതി കൊടുത്തിട്ടുണ്ട്. അത് എത്രമാത്രം പോകും എന്നറിയില്ല അതുകൊണ്ടാണ് വിഡിയോ ചെയ്തത്. മനുഷ്യനാണെന്ന പരിഗണനപോലും അയാള്‍ തന്നില്ല.